മന്ത്രിയായി വീണ്ടും അശ്വിനി വൈഷ്ണവ്; നേട്ടത്തിന്റെ ചൂളംവിളിച്ച് റെയില്‍ ഓഹരികള്‍
Mail This Article
കേന്ദ്ര റെയില്‍വേ മന്ത്രിയായി വീണ്ടും അശ്വിനി വൈഷ്ണവ് ചുമതലയേറ്റതിനു പിന്നാലെ മികച്ച നേട്ടവുമായി ഈ മേഖലയിലെ ഓഹരികള്‍. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയുടെ കരുത്തിലാണ് ഓഹരിക്കുതിപ്പ്.
റെയില്‍ടെല്‍ 9.42 ശതമാനവും ഇര്‍കോണ്‍ ഇന്‍റര്‍നാഷനല്‍ 8.36 ശതമാനവും ഉയര്‍ന്നാണ് അവസാന സെഷനില്‍ വ്യാപാരം നടത്തിയത്. ടെക്സ്മാകോ റെയില്‍ ഏഴര ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഐആര്‍സിടിസി 4.8 ശതമാനവും റെയില്‍ വികാസ് നിഗം (ആര്‍വിഎന്‍എല്‍) 4 ശതമാനവും ഐആര്‍എഫ്‍സി 2.17 ശതമാനവും ഉയര്‍ന്നു. ടിറ്റഗഡ് റെയില്‍ സിസ്റ്റംസുള്ളത് ഒരു ശതമാനം നേട്ടത്തിലാണ്.
നേട്ടത്തിനു പിന്നില്‍
2047 ഓടെ 4,500 വന്ദേഭാരത് ട്രെയിനുകളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ബുള്ളറ്റ് ട്രെയിനുകള്‍ അവതരിപ്പിക്കാനും ശ്രമമുണ്ട്. പുതിയ ട്രാക്കുകളുടെ നിര്‍മാണം, സ്റ്റേഷനുകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കരുത്തായി കരാറുകളും
ആര്‍വിഎന്‍എൽ ഓഹരികളുടെ നേട്ടത്തിന് കരുത്തായി പുതിയ കരാറുകളുമുണ്ട്. സെന്‍ട്രല്‍ റെയില്‍വേയില്‍നിന്ന് 138.5 കോടിയുടെയും ബെംഗളൂരു മെട്രോയില്‍നിന്ന് 394 കോടിയുടെയും കരാറാണ് അടുത്തിടെ നേടിയത്. എന്‍ടിപിസിയില്‍നിന്ന് 495 കോടിയുടെയും ഈസ്റ്റേണ്‍ റെയില്‍വേയില്‍നിന്ന് 391 കോടിയുടെയും കരാറുകളും നേടി. പാത വൈദ്യുതീകരിക്കാനുള്ള കരാറുകളാണിവ.