ADVERTISEMENT

ലിലോങ്‌വേ ∙ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയുടെയും 9 പേരുടെയും മരണത്തിനിടയാക്കിയ വിമാനത്തിന് 40 വർഷത്തോളം പഴക്കമെന്ന് റിപ്പോർട്ട്. 1988ൽ മലാവി സൈന്യത്തിന് കൈമാറിയ ഡോണിയർ-228 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1970കളിലാണ് ഡോണിയർ വിമാനങ്ങളുടെ നിർമാണം തുടങ്ങുന്നത്. 1981ൽ ജർമൻ സർട്ടിഫിക്കേഷൻ ലഭിച്ച വിമാനം 1982 മുതൽ പറക്കാൻ തുടങ്ങി. ഇതുപ്രകാരം സൊളോസ് സഞ്ചരിച്ച വിമാനത്തിന് 40 വർഷത്തിനടുത്ത് പഴക്കമുള്ളതാണ്. 2021 വരെ ഡോണിയർ വിമാനങ്ങൾ 54 തവണ അപകടത്തിൽപ്പെട്ടെന്ന് ഏവിയേഷൻ വെബ്സൈറ്റായ ഓർബിറ്റ്സ് ഹബ്ബിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു

1980 മുതൽ ഇതുവരെ 12 ലോകനേതാക്കളാണ് വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ള വിമാനങ്ങളായിരുന്നു. മേയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി അപകടത്തിൽ മരിച്ചപ്പോഴും ലോകനേതാക്കൾ സഞ്ചരിക്കുന്ന വിമാനങ്ങളുടെ പഴക്കം ചർച്ചയായി. 1968ൽ സർവീസ് തുടങ്ങി, 1998ൽ നിർമാണം അവസാനിപ്പിച്ച ബെൽ 212 ഹെലികോപ്റ്ററിലായിരുന്നു റഈസിയുടെ അവസാനയാത്ര.

2024 ഫെബ്രുവരി ഏഴിനാണ് ചിലെ മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. 2007ൽ റജിസ്റ്റർ ചെയ്ത റോബിൻസൺ ആർ44 ഹെലികോപ്റ്റാണ് അപകടത്തിൽപ്പെട്ടത്. 2010ൽ ടിയു–154 വിമാനം തകർന്നാണ് പോളണ്ട് മുൻ പ്രസിഡന്റ് ലെഫ് കടിൻസ്കിയും മറ്റ് 99 പേരും മരിച്ചത്. 20 വർഷത്തിലേറെ പഴക്കമുള്ളതായിരുന്നു വിമാനം. ഇറാഖ് മുൻ പ്രസിഡന്റ് അബ്ദുൽ സലാം ആരിഫ്, ബ്രസീൽ മുൻ പ്രസിഡന്റ് മാർഷൽ ഹംബർട്ടോ ബ്രാൻകോ, യുഗോസ്ലാവ്യ പ്രധാനമന്ത്രി ഡിസെമൽ ബിജെഡിക്, ലബനൻ പ്രധാനമന്ത്രി റാഷിദ് കരാമി, പാക്കിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് സിയാ ഉൽ ഹഖ്, ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മാഗ്സസെ തുടങ്ങിയവരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മറ്റ് പ്രമുഖ ലോകനേതാക്കൾ. 

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി, കോൺഗ്രസ് നേതാക്കളായ സഞ്ജയ് ഗാന്ധി, മാധവറാവു സിന്ധ്യ, മോഹൻ കുമാരമംഗലം, ജി.എം.സി. ബാലയോഗി തുടങ്ങിയ ഇന്ത്യൻ നേതാക്കളും വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരാണ്.

English Summary:

Malawi's Vice President Flies in a Nearly 40-Year-Old Aircraft: Safety Concerns Arise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com