പെൻഷൻ നൽകാതെ പാവപ്പെട്ടവരെ കബളിപ്പിക്കുന്നുവെന്ന് വി.ഡി.സതീശൻ; കുടിശിക തീർക്കുമെന്ന് ബാലഗോപാൽ
Mail This Article
തിരുവനന്തപുരം ∙ ആറു മാസമായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത് ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. മരുന്നു വാങ്ങാന്‍ ഉള്‍പ്പെടെ ആറു മാസമായി പാവപ്പെട്ട ആളുകള്‍ പെന്‍ഷനു വേണ്ടി കാത്തിരിക്കുകയാണ്. ഏതു മാസത്തെ പെന്‍ഷനാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാതെ കൗശലത്തോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ കബളിപ്പിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്? കുടിശിക നല്കാതിരിക്കാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സാമൂഹിക ക്ഷേമ പെന്ഷന് നല്‍കാനാണ് എന്നു പറഞ്ഞാണ് പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയത്. കോടികള്‍ പിരിച്ചെടുത്തിട്ടും പെന്ഷന് നല്‍കാതെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവര്‍ത്തകര്‍ കമ്മിറ്റികളില്‍ ചോദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ അഞ്ചു മാസത്തെ കുടിശിക ഉണ്ടെന്നും അതു കൊടുത്തു തീര്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
ഇടതുപക്ഷ സഹയാത്രികനായിരുന്ന അഭിവന്ദ്യ ബിഷപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന് വിവരദോഷി എന്നു വിളിച്ചപ്പോള്‍ ന്യായീകരിക്കാന്‍ റിയാസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സതീശന് പറഞ്ഞു.