നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരനെ ജാർഖണ്ഡിൽനിന്ന് അറസ്റ്റ് ചെയ്ത് സിബിഐ
Mail This Article
റാഞ്ചി∙ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗിൽനിന്ന് സിബിഐ അറസ്റ്റു ചെയ്തു. അമന്‍ സിങാണ് സിബിഐയുടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.
ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ ഞായറാഴ്ച സിബിഐ അറസ്റ്റു ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ വിദ്യാര്‍ഥികളില്‍നിന്ന് 5 മുതൽ 10 ലക്ഷംരൂപവരെ ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സിബിഐ കണ്ടെത്തല്‍.
നീറ്റ് പരീക്ഷാക്രമക്കേടിൽ ജൂൺ 23നാണ് സിബിഐ കേസെടുക്കുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. നീറ്റ് യുജി ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സിബിഐ കേസെടുത്തത്.
നാഷനൽ ടെസ്റ്റിങ് ഏജൻസി മെയ് 5ന് നടത്തിയ പരീക്ഷയെഴുതിയത് 23 ലക്ഷംപേരാണ്. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചതിനു പിന്നാലേ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയരുകയായിരുന്നു.