ADVERTISEMENT

കൊച്ചി∙ അഭിഭാഷകരിലും ജുഡീഷ്യല്‍ ഓഫിസർമാരിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യം കൊണ്ടു കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി. സർവീസിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നല്‍കിയ ഫുൾകോർട്ട് റഫറൻസിൽ യാത്രയയപ്പ് നൽകുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിഷയങ്ങളിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങൾക്കു വികസനത്തിലും മാനവശേഷി വികസനത്തിലും പ്രചോദനവും മാർഗനിർദേശവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവരും ചടങ്ങിൽ സംസാരിച്ചു. മുൻ ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരുമടങ്ങുന്ന വലിയ നിരയാണ് ജസ്റ്റിസ് എ.ജെ.ദേശായിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പുരോഗമന സമീപനവും ശക്തമായ വിദ്യാഭ്യാസ അടിത്തറയും നയപരിപാടികളുമാണ് അഭിഭാഷക മേഖലയിലും ജുഡീഷ്യൽ സര്‍വീസിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 1600 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു. അതിൽ പുരുഷന്മാരേക്കാള്‍ കൂടുതൽ വനിതകളായിരുന്നു. ഒരുപക്ഷേ വനിതാ അഭിഭാഷകർ പുരുഷന്മാരേക്കാൾ കൂടുതലുള്ള ഒരേയൊരു സംസ്ഥാനമായിരിക്കും കേരളം. കേരളത്തിന്റെ സാമൂഹികമായ പുരോഗതിയും ലിംഗസമത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങളും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതിനു മുമ്പ് ജില്ലാ ജഡ്ജിയായിരുന്ന പിതാവിന്റെ സ്ഥലം മാറ്റം കാരണം ഒട്ടേറെ ജില്ലകളില്‍ താൻ താമസിച്ചിട്ടുണ്ടെന്നും രാജ്യത്ത് കണ്ട മികച്ച ജില്ലാ കോടതികളാണ് കേരളത്തിലുള്ളതെന്നും ജസ്റ്റിസ് എ.ജെ.ദേശായി പറഞ്ഞു. 

English Summary:

Chief Justice says Kerala Sets Example with High Representation of Women in Judiciary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com