യുദ്ധഭൂമി പോലെയാണ് റോഡെന്ന് നജീബ് കാന്തപുരം; കൂടോത്രത്തിന്റെ പേരിൽ കുഴിക്കുകയാണെന്ന് റിയാസ്
Mail This Article
തിരുവനന്തപുരം∙ കൂടോത്രത്തിന്റെ പേരിലും ചിലർ റോഡ് കുഴിക്കുന്നെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി യുഡിഎഫിലെ നജീബ് കാന്തപുരം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണ്. എന്നുവച്ചാല്‍ ഇത്രയും കിലോമീറ്റര്‍ റോഡുകള്‍ ഭാവിയില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് അർഥം. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ റോഡുകളായിട്ടാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ പരിപാലനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. അതിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതി പ്രധാനമാണ്. 19,908 കിലോമീറ്റര്‍ റണ്ണിങ് കോണ്‍ട്രാക്ട് വഴി പരിപാലിക്കുകയാണ്. ഇതിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. പരിപാലനത്തിനു മാത്രമായി 824 കോടി രൂപയാണു ഭരണാനുമതി നല്‍കിയത്. ചെറിയ ബുദ്ധിമുട്ടു പോലും ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണു സര്‍ക്കാര്‍ നിലപാട്. ബുദ്ധിമുട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ അതു പരിഹരിച്ചു മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.
വഴിനടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണ് ഇതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി നജീബ് കാന്തപുരം പറഞ്ഞു. എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകും? കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. സാധാരണക്കാര്‍ക്ക് അതു പറ്റുമോ?. യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണു റോഡിലേക്ക് ഇറങ്ങുന്നത്. ഇത്രയും പരാജയപ്പെട്ട ഒരു വകുപ്പ് സംസ്ഥാനത്ത് വേറെ ഇല്ലെന്നും നജീബ് പറഞ്ഞു.