പഞ്ചാബിൽ ശിവസേനാ നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമം; 2 പേർ പിടിയിൽ
Mail This Article
അമൃത്‌സർ∙ പഞ്ചാബ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് പിടിയിലായത്. മൂന്നാമനായി തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം.
ലുധിയാനയിലെ തിരക്കേറിയ തെരുവിൽ വച്ചായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ നേതാവിന് അരികിലെത്തിയ അക്രമികൾ വാൾ വീശുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്രത്.
സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ ആക്രമണത്തെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.