ADVERTISEMENT

കോട്ടയം∙ ഉദ്ഘാടനത്തിനെത്തുക എംപിയായിട്ടായിരിക്കില്ല, സിനിമാനടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങുമെന്നുമുള്ള തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പ്രസംഗിച്ചത് രണ്ടു ദിവസം മുൻപാണ്. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സുരേഷ് ഗോപിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. പ്രസംഗം കേട്ടവരുടെയെല്ലാം മനസ്സിൽ ഉയർന്നത് ഒരു സംശയമാണ് എംപിയായിരിക്കേ പണം വാങ്ങി ഉദ്ഘാടനം നടത്തുന്നതിന് പിന്നിൽ നിയമപരമായ, ഭരണഘടനാപരമായ തടസ്സങ്ങളില്ലേ? അത് എത്രത്തോളം സാധ്യമാണ്? വിദഗ്ധർ പറയുന്നു:

‘‘നിയമത്തേക്കാൾ കൂടുതൽ അത് നൈതികമായ സംഗതിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർക്ക് പണം വാങ്ങാം. പക്ഷെ സെലിബ്രിറ്റി, പൊതുജന സേവകൻ കൂടിയാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഒരു പൊതുപരിപാടിക്ക് പണം വാങ്ങുമെന്നല്ലല്ലോ സുരേഷ് ഗോപി പറഞ്ഞത്. ഉദ്ഘാടനത്തിന് വാങ്ങും എന്നല്ലേ. ഉദ്ഘാടനത്തിന് സുരേഷ് ഗോപി എന്ന താരമായിട്ടായിരിക്കുമല്ലോ അദ്ദേഹം പോകുക. പാലം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴോ, സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴോ പണം വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് സാധ്യവുമല്ല. ഒരു സ്വർണക്കട ഉദ്ഘാടനം ചെയ്യാൻ എംപിയായി പോകേണ്ട കാര്യമില്ല സുരേഷ് ഗോപിയായി പോയാൽ മതിയല്ലോ? ഏത് ഉദ്ഘാടനത്തിന്റെ കാര്യമാണ് താൻ ഉദ്ദേശിച്ചതെന്നതിൽ സുരേഷ് ഗോപി വ്യക്തത വരുത്തിയാൽ മതി.’’ – മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ പറയുന്നു. 

‘‘വാണിജ്യപരമായ സംരംഭങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം സുരേഷ് ഗോപി അങ്ങനെ പറഞ്ഞിരിക്കുക. പൊതുപരിപാടികളിൽ എംപിയായി പങ്കെടുക്കുന്നതിനെ കുറിച്ചായിരിക്കില്ല. വാണിജ്യപരമായ സംരംഭങ്ങളുടെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ഒരു താരമായി ക്ഷണിക്കുമ്പോൾ അതിന് പണം നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. എംപിയായിരിക്കേ അത്തരം ഉദ്ഘാടനത്തിന് പോകുന്നതിന് വിലക്ക് ഇല്ല. ഒരു താരമെന്ന നിലയിൽ വ്യക്തിക്ക് തീരുമാനിക്കാം. ഔദ്യോഗിക ചടങ്ങാണെങ്കിൽ തീർച്ചയായും അങ്ങനെ പറയാൻ സാധിക്കില്ല.’’ – സുപ്രീംകോടതി അഭിഭാഷകൻ എംആർ അഭിലാഷ് പറ‍ഞ്ഞു. 

സംഭവം ചർച്ചയായതോടെ ഇക്കാര്യത്തിൽ സുരേഷ് ഗോപി തന്നെ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. ‘‘വാണിജ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു പോകുന്നതിന് പണം വാങ്ങിക്കുമെന്നാണ് പറഞ്ഞത്. സിനിമയിലെ സഹപ്രവർത്തകർ ചെയ്യുന്നതുപോലെ തന്നെ.’’തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ്  ഉദ്ഘാടനങ്ങൾക്കെത്തുക താരമായിട്ടായിരിക്കുമെന്നും അതിനു പണം വാങ്ങുമെന്നും പ്രസംഗിച്ചത്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സുരേഷ് ഗോപി തന്നെ വ്യക്തത വരുത്തുകയും ചെയ്തു.

ഏങ്ങണ്ടിയൂരിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗം:

‘‘ഞാൻ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളിൽനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ടു ശതമാനം.. അതു നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. പ്രധാനമായിട്ടും ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നിരിക്കും. അതിനു പിരിവും ഉണ്ടാകില്ല.

ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോൾ, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അതിൽനിന്ന് നയാ പൈസ ഞാൻ‌ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അതു ഞാൻ നേരത്തേ സൂചിപ്പിച്ച കാര്യങ്ങൾക്കായി ഉപയോഗിക്കും. 

ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിക്കൊക്കെയാണ്. അത് ഞാൻ ഇപ്പോഴേ അങ്ങ് പിരിവെട്ടി നല്ല കപ്ലിങ് ഇട്ട് അടച്ചുകൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ, നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിർവഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കും.’’

English Summary:

Union Minister Suresh Gopi's Inauguration Fee Comment Sparks Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com