‘പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യത; ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെ താഴ്ത്തിക്കെട്ടാനാവില്ല’
Mail This Article
തിരുവനന്തപുരം∙ പിണറായി സര്‍ക്കാര്‍ വിചാരിച്ചാൽ ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പിട്ടത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘‘ഉമ്മന്‍ ചാണ്ടി ജനമനസ്സുകളില്‍ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ അദ്ദേഹം ചലിപ്പിച്ചു. നിശ്ചയദാർഢ്യത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. നാടിനും ജനങ്ങള്‍ക്കും ഗുണകരമായ പദ്ധതികള്‍ക്കായി അദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. വേഗത്തില്‍ തീരുമാനം എടുക്കാനും അതേ വേഗത്തിലത് നടപ്പിലാക്കാനും കഴിഞ്ഞ ഭരണാധികാരി കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം ഭയപ്പെട്ടില്ല. ആള്‍ക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശക്തി’’– രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്. ബാബു, അഡ്വ.ജി.സുബോധന്‍, പഴകുളം മധു, രാഷ്ട്രീയ കാര്യസമിതി അംഗം വി.എസ്. ശിവകുമാര്‍, നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വിതുര ശശി, പാളയം അശോക്, നദീറ സുരേഷ്, കമ്പറ നാരായണന്‍, ചാക്കരവി, മുടവന്‍ മുകള്‍ രവി, പ്രാണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.