‘പറ്റുന്നതിന്റെ പരമാവധി ചെയ്യും’; ഷിരൂരിൽ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി
Mail This Article
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളുമായി സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പറഞ്ഞു.
‘‘ഈശ്വര്‍ മല്‍പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പൊലീസ് പിന്തിരിപ്പിച്ചു വിട്ടതാണെന്നാണ് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്’’ – സഹോദരി പറഞ്ഞു. അര്‍ജുനായുള്ള തിരച്ചില്‍ ഞായറാഴ്ച പുനഃരാരംഭിക്കുമെന്ന് കർണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ ഈശ്വർ മൽപെയ്ക്കും സംഘത്തിനും സാധിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായ സാഹചര്യമാണ് പുഴയിലെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചു. പൊലീസാണ് ഈശ്വറിനെയും സംഘത്തെയും പുഴയിൽ ഇറങ്ങുന്നതിൽനിന്നു പിന്തിരിപ്പിച്ചത്. ഉത്തര കന്നഡയിൽ ഇപ്പോഴും ഓറഞ്ച് അലർട്ടാണ്.