‘ഉരുളിൽ തകർന്ന വിലങ്ങാടിന് പ്രത്യേക പാക്കേജ് പരിഗണിക്കും; ഏകോപനത്തിന് നോഡൽ ഓഫിസർ’
Mail This Article
കോഴിക്കോട്∙ ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയോഗിക്കുമെന്നും ഒരാഴ്ചയ്ക്കകം റോഡുകളുടെയും പാലങ്ങളുടെയും നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട് ദുരന്തം കാരണം പുറംലോകം ശ്രദ്ധിക്കപ്പെടാതെ പോയ ദുരന്തമാണ് വിലങ്ങാട്ടേതെന്നും വീടുകളും കടകളും കെട്ടിടങ്ങളും കൃഷിയിടങ്ങളുമെല്ലാം വ്യാപകമായി നശിച്ചെന്നും മന്ത്രി പറഞ്ഞു.
‘‘മരണം ഒന്നിൽ ഒതുങ്ങിയെങ്കിലും ജനജീവിതം ആകെ താറുമാറായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ എംപി, എംഎൽഎ, പഞ്ചായത്തുകൾ തുടങ്ങി എല്ലാവരുമായി സഹകരിച്ചു കൂട്ടായി നീങ്ങും.’’– മന്ത്രി പറഞ്ഞു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൊവ്വാഴ്ച പുലർച്ചെയാണ് വിലങ്ങാട്ടും ഉരുൾ പൊട്ടിയത്. വിലങ്ങാട് 9 തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നു നാട്ടുകാര്‍ പറയുന്നു. 13 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 60 വീടുകള്‍ക്ക് കേടുപാടുണ്ടായി. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കുമ്പളച്ചോല ഗവ.എൽപി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ കുളത്തിങ്കൽ കെ.എ.മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.