ADVERTISEMENT

ന്യൂഡൽഹി∙ വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന ഭേദഗതി ബില്ലിന്റെ അവതരണം വ്യാഴാഴ്ചയിലേക്ക് മാറ്റി. കേന്ദ്രമന്ത്രി കിരൺ റിജിജു നാളെ രാവിലെ 11മണിക്കായിരിക്കും ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികൾ കൊണ്ടുവരുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. ചൊവാഴ്ച രാത്രി ലോക്സഭാംഗങ്ങൾക്കിടയിൽ ബില്ലിന്റെ പകർപ്പ് വിതരണം ചെയ്തിരുന്നു. ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണു വഖഫ് ബോര്‍ഡിനു കീഴിലുള്ളത്.

വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പു വരുത്തുക, യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുക എന്നിവയാണു ബില്ലിലൂടെ സര്‍ക്കാർ‌ ലക്ഷ്യം വയ്ക്കുന്നത്. സുതാര്യത കൊണ്ടുവരാനാണു ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണു വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഹരിയാന, ജാർഖണ്ഡ്, കശ്മീർ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നതെന്നും ധ്രുവീകരണമാണു കേന്ദ്ര സർക്കാർ ലക്ഷ്യമെന്നുമാണു വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്.

English Summary:

Amendment Bill for Waqf Board Set for Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com