അമേരിക്കൻ തിരഞ്ഞെടുപ്പ്: തന്ത്രങ്ങൾ ചോർത്താൻ ഇറാനിയൻ ഹാക്കർമാർ; അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
Mail This Article
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെയും ജോ ബൈഡന്റെയും തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾ ചോർത്താൻ ജീവനക്കാരുടെ വാട്സാപ് അക്കൗണ്ടുകൾ വഴി ഇറാനിയൻ ഹാക്കിങ് ഗ്രൂപ്പ് ശ്രമിച്ചതായി കണ്ടെത്തൽ. വാട്സാപ് ഉടമകളായ മെറ്റ കമ്പനിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ അടക്കമുള്ള കമ്പനികളുടെ ടെക് സപ്പോർട്ട് ഏജന്റുമാരെന്ന വ്യാജേന ഹാക്കർമാർ കയറിക്കൂടുകയായിരുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട ഒരുപറ്റം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി മെറ്റ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടൽ നടത്താൻ ഇറാൻ നടത്തുന്ന ശ്രമമാണിതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പറഞ്ഞു.
ഇറാനുമായുള്ള അമേരിക്കൻ ആണവ ഇടപാട് നിർത്തിവച്ചതിൽ ട്രംപിനോടുള്ള പകയും ഇതിനു കാരണമാകാം. വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനും തിരഞ്ഞെടുപ്പിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നഷ്ടമാക്കാനുമുള്ള നീക്കമാണു സൈബർ ഹാക്കർമാർവഴി ഇറാൻ ചെയ്യുന്നതെന്ന് യുഎസ് ഇന്റലിജൻസ് ഓഫിസർമാർ വ്യക്തമാക്കി.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ യുഎസിലുണ്ടായ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്താൻ ആക്ടിവിസ്റ്റുകൾ എന്ന നിലയിൽ ഇറാനിയൻ സൈബർ ഗ്രൂപ്പുകൾ പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.