ADVERTISEMENT

ക്യാംപുകൾ അവസാനിച്ചു, ഏതൊക്കെയോ വീടുകളിലേക്കു മടങ്ങി ബാക്കിയായ ദുരന്തബാധിതർ. ക്യാംപിലായിരുന്നപ്പോൾ നാട്ടുകാരിൽ പലരും ഒപ്പമുണ്ടായിരുന്നു. സഹായിക്കാൻ സന്നദ്ധപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇനി അതൊന്നുമില്ല. ഉരുൾപൊട്ടിയ രാത്രിയിൽ കുന്നിൻ മുകളിൽ കയറി പെരുമഴ നനഞ്ഞു തണുത്തു വെറുങ്ങലിച്ചാണു പലരും നേരം വെളുപ്പിച്ചത്. ഇപ്പോൾ മഴ നനയാതെ കിടക്കാൻ ഇടമുണ്ട്. എന്നാൽ അന്നു രാത്രിയിൽ അനുഭവിച്ച ഭയവും ആശങ്കയും മാത്രമാണ് പുതിയ ജീവിതത്തിനൊപ്പവുമുള്ളത്. 

വീട്ടിലേക്ക് മാറി, വീണ്ടും ക്യാംപിലേക്ക്

മുണ്ടക്കൈ സ്വദേശി റുക്കിയയ്ക്കും കുടുംബത്തിനും ഏതാനും ദിവസം മുമ്പ് മുട്ടിലിൽ വാടക വീട് ലഭിച്ചു. സർക്കാർ അധികൃതരാണു വീട് കണ്ടെത്തി നൽകിയത്. ഇവർ വീട്ടിലെത്തിയപ്പോഴാണു വളരെ മോശം വീടാണെന്നു തിരിച്ചറിഞ്ഞത്. കാറ്റുവീശുമ്പോൾ ഓടിന്റെ ഇടയിൽനിന്നും കമ്പിളിപ്പുഴുക്കളാണു ചാടിയത്. ഇതോടെ ആ രാത്രി ഉറങ്ങാതെ വെളുപ്പിച്ചു. പിറ്റേന്നു രാവിലെ ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ അവരോടു പറഞ്ഞു ഇവിടെ താമസിക്കാൻ സാധിക്കില്ലെന്ന്. അവർ വന്നു സാധനങ്ങളെല്ലാം എടുത്തു വീണ്ടും ക്യാംപിലേക്കു തിരിച്ചെത്തിച്ചു. തുടർന്ന് മടക്കിയിൽ ക്വാർട്ടേഴ്സിൽ സ്ഥലം കണ്ടെത്തി നൽകി. വ്യാഴാഴ്ച ഇവിടേക്കു താമസം മാറി. പുതിയ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ടെന്ന് റുക്കിയ പറഞ്ഞു.

എന്നാൽ എന്തു പണിക്കു പോകുമെന്നാണ് അറിയാത്തത്. എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു റുക്കിയ. പാടിയിലാണു താമസിച്ചിരുന്നത്. പാടിയിൽ ഇനി താമസിക്കാൻ സാധിക്കില്ല. മുണ്ടക്കൈയും ഇപ്പോൾ താമസ സ്ഥലം ലഭിച്ച മടക്കിയും തമ്മിൽ 35 കിലോമീറ്ററോളം ദൂരമുണ്ട്. ഇത്രയും ദൂരം യാത്ര ചെയ്തു കൃത്യസമയത്ത് ജോലിക്കെത്താൻ സാധിക്കില്ല. റുക്കിയയുടെ ഭർത്താവും ചൂരമല, മുണ്ടക്കൈ ഭാഗത്തു കൂലിപ്പണിയായിരുന്നു ചെയ്തത്. 

‘കുട്ടിയെ ഏത് സ്കൂളിൽ ചേർക്കുമെന്നറിയില്ല’

മുണ്ടക്കൈ സ്വദേശിയായ മാജിദയ്ക്ക് ക്വാർട്ടേഴ്സ് ലഭിച്ചത് മുണ്ടേരിയാണ്. മേപ്പാടി ഭാഗത്തെവിടെയെങ്കിലും വീടു കിട്ടുമോ എന്ന് അന്വേഷിച്ച് പരാജയപ്പെട്ടുവെന്നു മാജിദ പറഞ്ഞു. വീട് കിട്ടാനില്ല എന്നതാണു പ്രധാന പ്രശ്നം. ലഭ്യമായ വീടുകൾക്കു വലിയ വാടകയും അഡ്വാൻസ് തുകയുമാണ് ആവശ്യപ്പെടുന്നത്. ഇതോടെയാണ് മുണ്ടേരിയിൽ ലഭിച്ച വീട്ടിലേക്കു മാറാൻ തീരുമാനിച്ചത്. മൂത്ത ആൺകുട്ടി മുണ്ടക്കൈയിലെ സ്കൂളിൽ എൽപി ക്ലാസിലാണ് പഠിച്ചിരുന്നത്. മുണ്ടക്കൈ സ്കൂൾ താൽക്കാലികമായി മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കാനാണു നീക്കം. ഈ സ്കൂളിൽ തന്നെ തുടർന്നും പഠിപ്പിക്കാനാണു മേപ്പാടിയിൽ തന്നെ വീടുകിട്ടുമോ എന്നു ശ്രമിച്ചത്. നിരാശയായിരുന്നു ഫലം. ഇതോടെയാണു ശനിയാഴ്ച മുണ്ടേരിയിലെ താമസസ്ഥലത്തേക്കു മാറിയത്.

മുണ്ടേരിയിൽനിന്നും മേപ്പാടിയിലേക്കു ദിവസവും കുട്ടിയെ തനിയെ വിടാൻ സാധിക്കില്ല. ഇനി കുട്ടിയെ ചേർക്കാൻ പുതിയ സ്കൂൾ കണ്ടെത്തണം. സ്വർണമെല്ലാം വിറ്റും പണിയെടുത്ത് സ്വരുക്കൂട്ടിയതും വായ്പ വാങ്ങിയും 10.5 സെന്റ് സ്ഥലം മുണ്ടക്കൈയിൽ വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഇനി വീട് വയ്ക്കാൻ പറ്റില്ലെന്നും മാജിദ പറഞ്ഞു. രണ്ടര വയസ്സുള്ള പെൺകുട്ടി കൂടിയുണ്ട് മാജിദയ്ക്ക്. ഭർത്താവിന് ഇൻഡസ്ട്രിയൽ പണിയാണ്. 

ബാക്കിയുള്ളത് ഭീതിയും ആശങ്കയും 

പലർക്കും മുമ്പോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുകയാണ്. എന്താണ് ബാക്കിയുള്ളതെന്നു ചോദിച്ചാൽ പ്രാണൻ എന്നു മാത്രമേ ഇവർക്കു പറയാൻ സാധിക്കൂ. സർക്കാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വീടും സ്ഥലവും തൊഴിലും എല്ലാം വാഗ്ദാനം ചെയ്യുമ്പോഴും ഇതൊക്കെ എന്നു കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്. പുത്തുമലയിലെയും കവളപ്പാറയിലെയും ഉദാഹരണങ്ങൾ ഇവർക്കു മുന്നിലുണ്ട്. അതിനാൽ എന്തെങ്കിലും കിട്ടിയാൽ മാത്രമേ ഉറപ്പിക്കാനാകൂ. അതുവരെ ആശങ്കയുടെ നെരിപ്പോടിൽ നീറണം. ആറു മാസത്തേക്കാണു പലരും വീടുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്.

അതിനുശേഷം എന്ത് എന്ന ചോദ്യത്തിനും ഉത്തരമില്ല. വിവാഹം, വീട്, ജോലി, വിദ്യാഭ്യാസം അങ്ങനെ ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്ന സാധാരണക്കാരുടെ നാടായിരുന്നു മുണ്ടക്കൈയും ചൂരൽമലയും. ആ സ്വപ്നങ്ങളെല്ലാം മണ്ണടിഞ്ഞു. 

English Summary:

After the Landslide: The Long Road to Recovery Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com