ആശ്വാസം; അസം ബാലികയുമായി പൊലീസ് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തി
Mail This Article
തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ കേരള എക്സ്പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തിങ്കളാഴ്ച ചേരുന്ന സമിതി സിറ്റിങ്ങിൽ കുട്ടിയുടെ തുടർസംരക്ഷണം സംബന്ധിച്ചു തീരുമാനമെടുക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാരുമായി പിണങ്ങി ബാഗിൽ വസ്ത്രങ്ങളും തുച്ഛമായ തുകയുമായി കുട്ടി വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടി, ട്രെയിനിൽ കയറിയെന്നു വിവരം ലഭിച്ചതോടെ പൊലീസ് കന്യാകുമാരിയിലും നാഗർകോവിലിലും തിരച്ചിൽ നടത്തി. കുട്ടിയെ പിറ്റേന്ന് വൈകിട്ട് വിശാഖപട്ടണത്തു നിന്ന് മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്.
കഴക്കൂട്ടം എസ്എച്ച്ഒ ആർ.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കോടതി നിർദേശിച്ചാൽ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കഴക്കൂട്ടത്തെ വാടകവീട്ടിൽ കുട്ടിയെ എത്തിക്കുമെന്നാണു കരുതുന്നത്.