ADVERTISEMENT

ബെംഗളൂരു∙ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാൾ വരെ തുടരും. ശനിയാഴ്ച രാവിലെ 10.3ന് കേസ് വീണ്ടും പരിഗണിക്കും. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതു തീർത്തും ചട്ട വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. 

അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണു ഗവർണർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ ഒരു ഔദ്യോഗിക പദവിയും സർക്കാരിൽ വഹിച്ചിട്ടില്ല. ഏത് പരാതിയിൻ മേൽ എന്തെല്ലാം പരിശോധിച്ചാണു പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്നു ഗവർണർ പറഞ്ഞിട്ടുമില്ല. ഭൂമി ഇടപാടുകൾ തന്‍റെ കക്ഷിയുടെ കുടുംബത്തിന്‍റെ പേരിൽ മാത്രമല്ല, മറ്റ് നിരവധി സാധാരണക്കാരുടെയും പേരിൽ നടന്നിട്ടുണ്ട്. അതിനാൽ ഇതിൽ വഴി വിട്ട ഒന്നുമില്ലെന്നും സിദ്ധരാമയ്യയുടെ അഭിഭാഷകൻ വാദിച്ചു. 

ശശികല ജൊല്ലെ, കുമാരസ്വാമി, മുരുഗേഷ് നിരാനി എന്നീ ബിജെപി, ജെഡിഎസ് നേതാക്കളുടെ കേസുകളിൽ അന്വേഷണം പൂർത്തിയായതാണ്. അന്വേഷണ ഏജൻസികളാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവർണറെ സമീപിച്ചത്. അതിൽ ഗവർണറുടെ ഓഫിസ് പല തവണ വിശദീകരണം ആവശ്യപ്പെട്ട് തീരുമാനം നീട്ടിവെച്ചു. ഇവിടെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കഴമ്പുണ്ടോ എന്ന് പോലും നോക്കാതെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നും സിദ്ധരാമയ്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിക്കും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാവുക.

English Summary:

Karnataka Land Deal: Siddaramaiah Challenges Prosecution, Alleges Governor's Bias

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com