ADVERTISEMENT

ചെന്നൈ ∙ മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള ലൈംഗികാരോപണങ്ങളും ഇന്ത്യയാകെ ചർച്ചയാകുമ്പോൾ വ്യത്യസ്ത പ്രതികരണവുമായി സൂപ്പർസ്റ്റാർ രജനീകാന്ത്. ഈ വിഷയത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി. തമിഴ് ഉൾപ്പെടെ രാജ്യത്തെ മറ്റു സിനിമാലോകത്തും ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായിരിക്കെയാണു രജനിയുടെ അലസ പ്രതികരണം.

ചെന്നൈ വിമാനത്താവളത്തിൽ വച്ചാണു രജനിയുടെ കാറിനടുത്തേക്കു മാധ്യമപ്രവർത്തകർ എത്തിയത്. പുതിയ സിനിമ ‘കൂലി’യെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ചിരിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനിടെ, ഹേമ കമ്മിറ്റി പോലെ, തമിഴ് സിനിമയിലെ തൊഴിൽ ചൂഷണത്തെപ്പറ്റി അന്വേഷിക്കേണ്ടതല്ലേ എന്ന് ഒരു മാധ്യമപ്രവർത്തക ചോദിച്ചു. ചോദ്യം മനസ്സിലായില്ലെന്നും ആവർത്തിക്കാനും താരം ആവശ്യപ്പെട്ടു. ‘ഹേമ കമ്മിറ്റി, മലയാളം’ എന്നു റിപ്പോർട്ടർ വീണ്ടു പറഞ്ഞപ്പോൾ, ‘എനിക്കറിയില്ല, അതിനെപ്പറ്റി എനിക്കൊന്നുമറിയില്ല, സോറി’ എന്നായിരുന്നു തലൈവരുടെ മറുപടി. പിന്നീട് കൈകൂപ്പി അദ്ദേഹം കാറിൽ മുന്നോട്ടുപോയി.

നേരത്തേ, സിനിമാ മേഖലയിലെ പ്രശ്നങ്ങളെച്ചൊല്ലി മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നുമായിരുന്നു ജീവയുടെ പ്രതികരണം. തേനിയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ജീവ ആവശ്യപ്പെട്ടു.

മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ രംഗത്തെത്തിയിരുന്നു. ‘‘ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും വേണം. അതിന്റെ നടപടികൾ ഉടനെ നടികർ സംഘം ആലോചിക്കും. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം’’ – വിശാൽ പറഞ്ഞു.

English Summary:

Rajinikanth unaware Hema Committee sexual harassment allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com