വരും, ബ്രൂണയിൽനിന്ന് ചെന്നൈയിലേക്ക് നേരിട്ട് വിമാനം; തീരുമാനം മോദിയുടെ സന്ദർശനത്തിൽ
Mail This Article
ന്യൂഡൽഹി ∙ പ്രതിരോധ, ബഹിരാകാശ രംഗത്ത് സഹകരണം വർധിപ്പിക്കാൻ ഇന്ത്യ–ബ്രൂണയ് തീരുമാനം. ബ്രൂണയ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണയ് സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ബ്രൂണയ് തലസ്ഥാനമായ ബന്ദർ സരി ബഗവാനിൽനിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനത്തെയും നേതാക്കൾ കൂടിക്കാഴ്ചയിൽ സ്വാഗതം ചെയ്തു. ഈ വർഷം അവസാനത്തോടെ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം. ടെലിമെട്രി, ടെലികമാൻഡ് സ്റ്റേഷനുകൾക്കായുള്ള ഉപഗ്രഹ–വിക്ഷേപണ വാഹനങ്ങളുടെ പ്രവർത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഫിൻടെക്, സൈബർ സുരക്ഷ, പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്താനും സഹകരണം ശക്തമാക്കാനും നേതാക്കളുടെ കൂടിക്കാഴ്ചയിൽ തീരുമാനമായി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ്‌യിലെത്തുന്നത്. ബ്രൂണയ്‌യുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ അഗാധമായ ആഗ്രഹമാണ് തന്റെ സന്ദർശനമെന്ന് സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഭീകരവാദത്തെ അപലപിച്ച നേതാക്കൾ ആസിയാന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ച നടത്തി.
ബ്രൂണെയ്‌യിലെത്തിയ പ്രധാനമന്ത്രിക്ക് ആവേശപൂർവമായ വരവേൽപ്പാണ് നൽകിയത്. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ബ്രൂണെയ് കിരീടാവകാശി സ്വീകരിച്ചു. ബ്രൂണയ്‌യിലെ ഇന്ത്യൻ സമൂഹവും മോദിയെ വരവേറ്റു. സുൽത്താൻ ബോൾക്കിയയുടെ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി കാര്യാലയ പരിസരത്തെ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇവിടെനിന്നു പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി.