ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര; ഇനി പത്താം നാൾ തിരുവോണം
Mail This Article
തൃപ്പൂണിത്തുറ (കൊച്ചി) ∙ ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര. മേളപ്പെരുക്കവും വർണക്കാഴ്ചകളും നിറച്ച് രാജവീഥിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയായരുന്നു ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടന്നത്. അത്തപ്പതാക കൊടിയേറിയതോടെ തിരുവോണാഘോഷത്തിനു തുടക്കം. ഇനി പത്താം നാൾ തിരുവോണം.
ഘോഷയാത്രയുടെ ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. രാവിലെ 10നു തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി അവിടെത്തന്നെ സമാപിച്ചു. ആനയും അമ്പാരിയും രാജപല്ലക്കും മേളവും തെയ്യവും തിറയും കെട്ടുകാഴ്ചകളുമെല്ലാം അണിനിരന്നു. നാഗസ്വരത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ ഗജവീരൻ കുറുവട്ടൂർ ഗണേഷ് നെറ്റിപ്പട്ടം കെട്ടി അത്തം നഗറിൽ നിന്നു പുറത്തേക്കിറങ്ങി. പിന്നാലെ രാജഭരണകാലത്തിന്റെ ഓർമപ്പെരുമ്പറ കൊട്ടി നകാരവും രാജാവിന്റെ എഴുന്നള്ളത്തിന്റെ പ്രതീകമായി പല്ലക്കുമെത്തി. അതിനു പിന്നിൽ മാവേലിയും. പുരാണ കഥാസന്ദർഭങ്ങൾ, സാമൂഹിക വിമർശനങ്ങൾ എന്നിവയ്ക്കൊപ്പം ആടുജീവിതത്തിലെ കേന്ദ്രകഥാപാത്രവും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ പൊലിഞ്ഞതും ഡോക്ടർമാർക്കെതിരെയുള്ള ആക്രമണവും ഉൾപ്പെടെ നിശ്ചലദൃശ്യങ്ങളായി. തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർമാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും ഘോഷയാത്രയിൽ പങ്കാളികളായി. തൃപ്പൂണിത്തുറയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും കോളജ് വിദ്യാർഥികളും വ്യത്യസ്ത കലാപരിപാടികളുമായി ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്ര കാണാൻ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് എത്തിയത്.
സമഭാവനയുടെ സ്നേഹത്തിന്റെ സഹിഷ്ണുതയുടെ ആഘോഷമാണ് ഓണമെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ‘വയനാട്ടിലെ മഹാദുരന്തം നമ്മൾ കണ്ടതാണ്. ഒരു മഴ മതി എല്ലാം തീരാൻ. അതുകൊണ്ട് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്കു സാധിക്കണം. രാജ്യത്ത് സ്നേഹവും സമഭാവനയും ഐക്യവുമുള്ള, മതസ്പർധയില്ലാത്ത സ്ഥലമാണു കേരളം. ആ ഐക്യം നിലനിർത്തിപ്പോകാൻ കഴിയണം’– സ്പീക്കർ പറഞ്ഞു.
കെ.ഫ്രാൻസിസ് ജോർജ് എംപി അത്തപ്പതാക ഉയർത്തിയതോടെ, വെടിക്കെട്ടിന്റെ അകമ്പടിയിൽ ഘോഷയാത്രയ്ക്കു തുടക്കമായി. കരിങ്ങാച്ചിറ കത്തനാർ ഫാ. റിജോ ജോർജ് കൊമരിക്കൽ, നെട്ടൂർ തങ്ങൾ ഷഹീർ കോയ തങ്ങൾ ഹൈദറൂസി, ചെമ്പിലരയൻ വാസുദേവൻ എന്നിവർ ചേർന്നു ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ്കുമാർ, അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.വി.സാജു, നഗരസഭ സെക്രട്ടറി പി.കെ.സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.