ADVERTISEMENT

കൊച്ചി ∙ ആർഎസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എ‍ഡിജിപി എം.ആർ.അജിത് കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്തു തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനായിരുന്നു എന്നത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

‘‘ക്രമസമാധാന ചുമതലയുള്ള എഡിജിപി ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ പോയി ആര്‍എസ്എസ് നേതാവുമായി ചർച്ച നടത്തേണ്ട എന്തു കാര്യമാണ് ഇവിടെയുള്ളത്? മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയിട്ടുള്ള സന്ദർശനമാണിത്. എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാത്തത്? പാർട്ടി സെക്രട്ടറി പറഞ്ഞത് അങ്ങനെ പോയി കണ്ടാൽ എന്താണ് കുഴപ്പമെന്നാണ്. പ്രകാശ് ജാവഡേക്കര്‍ ഇ.പി.ജയരാജനെ പോയി കണ്ടപ്പോൾ ജയരാജന്റെ സ്ഥാനം തെറിച്ചു. ഇവിടെ ആരുടെ സ്ഥാനമാണ് തെറിക്കുന്നത്? എന്തുകൊണ്ട് തെറിക്കുന്നില്ല? ബിജെപിയുമായി ധാരണയുണ്ടാക്കാൻ സഹായിക്കുന്നു എന്നതുകൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്.

ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു കാലത്ത് തുടങ്ങിയതാണ്. ഇപ്പോഴും അത് തുടരുന്നു. അതിന്റെ തുടർച്ചയാണ് എഡിജിപി സ്വകാര്യ വാഹനത്തിൽ പോയി ആർഎസ്എസ് നേതാവുമായി ഒരുമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. അതിന്റെ ഭാഗമാണ് സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ ഈ രഹസ്യധാരണയുണ്ട്. സുരേഷ് ഗോപിെയ വിജയിപ്പിക്കാനാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത്. ഇത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി എന്തും ചെയ്യും. ബിജെപിയെ സഹായിക്കാൻ പിണറായി വിജയൻ എന്തും ചെയ്യും. ഇതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്’’ – ചെന്നിത്തല പറഞ്ഞു. 

പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടിരിക്കുന്നു എന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ‘‘പി.വി.അൻവർ എന്ന ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു മുഖ്യമന്ത്രിയോട് പറഞ്ഞതു കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. പരാതി കൊടുത്താൽ അത് പി.ശശിയുടെ കൈയിലേക്ക് പോകും, ഒന്നും സംഭവിക്കില്ല എന്നാണ് പറഞ്ഞത്. അപ്പോൾ മുഖ്യമന്ത്രി എന്തിനാണ് ഈ കസേരയിൽ ഇരിക്കുന്നത് എന്നാണ് എല്ലാവരുടേയും ചോദ്യം. ഇരട്ടച്ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഭരണകക്ഷിയിലെ എംഎൽഎമാരായ പി.വി.അൻവറും കെ.ടി.ജലീലും പറയുന്ന കാര്യങ്ങളെ നിസാരവത്ക്കരിക്കാൻ കഴിയില്ല. നാട്ടിൽ കൊലപാതകങ്ങൾക്ക് കൂട്ടു നിൽക്കുന്ന എഡിജിപി, സ്വർണക്കള്ളക്കടത്തിന് കൂട്ടു നിൽക്കുന്ന എസ്.പിമാർ.. എന്തു ഭരണമാണ് കേരളത്തിൽ നിലനിൽക്കുന്നത്? ക്രമസമാധാനനില പൂർണമായി തകർന്നിരിക്കുന്നു. അതിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ മർദിക്കുന്നു, ജയിലിൽ അടയ്ക്കുന്നു. പൊലീസ് എല്ലാ നിയന്ത്രണങ്ങൾക്കും അതീതമായി പ്രവർത്തിക്കുന്നു. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എന്തുകൊണ്ട് സിപിഎം അന്വേഷിക്കുന്നില്ല? എന്തുകൊണ്ട് ശശിക്കെതിരെ അന്വേഷണം നടത്തുന്നില്ല. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതികളുടെയും അക്രമങ്ങളുെടയും ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്’’–  ചെന്നിത്തല പറഞ്ഞു.

അതേസമയം, ആർഎസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത് കുമാ‍ർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ‘‘ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് എനിക്ക് അറിയില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും. ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട്? മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ടവരാണ് ആർഎസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചരണമാണ്. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്’’ – എം.ബി. രാജേഷ് പറഞ്ഞു.

English Summary:

Congress Alleges Kerala CM in Cahoots with BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com