യച്ചൂരി അന്തരിച്ചു; ‘അമ്മ’ സംഘടനയിൽ പൊട്ടിത്തെറി തുടരുന്നു, ഇന്നത്തെ പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തിൽ
Mail This Article
ചികിത്സയിലായിരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ഇന്നു വൈകിട്ട് മൂന്നരയോടയാണ് അന്ത്യം. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ മൃതദേഹം എത്തിക്കും. 14നു രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.
യച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വിവരമറിയുമ്പോൾ ഏറ്റവുമധികം വേദനിക്കുന്നതു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആയിരിക്കും. ആഴത്തിലുള്ള ആത്മബന്ധവും ഇഴയടുപ്പവുമുള്ള കൂട്ടുകെട്ടായിരുന്നു അവരുടേത്. ഏതാണ്ട് നാലു പതിറ്റാണ്ടോളം നീളുന്ന സൗഹൃദമാണ് വിഎസും സീതാറാം യച്ചൂരിയും തമ്മിലുണ്ടായിരുന്നത്. പ്രായാധിക്യത്തിന്റെ തടസമുണ്ടായിരുന്നില്ലെങ്കില്‍ യച്ചൂരിയുടെ ആരോഗ്യനിലയറിഞ്ഞ് ആദ്യം ഡല്‍ഹിയില്‍ പറന്നെത്തുക വിഎസ് ആകുമായിരുന്നു. അടുത്തിരുന്നു കൈപിടിച്ച് വിഎസ് വിളിച്ചാല്‍ അബോധത്തിലും യച്ചൂരിയുടെ മനസ് പ്രിയസുഹൃത്തിനെ അറിഞ്ഞേനെ.
പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി വന്നെത്തിയിരുന്ന ഏകെജി സെന്ററിലേക്ക് പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു നിരവധി നേതാക്കളാണ് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് താരസംഘടനയായ അമ്മയിലുണ്ടാക്കിയ പൊട്ടിത്തെറി തുടരുന്നു. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തി. ഇക്കാര്യവുമായി ഇവർ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു.
അതിനിടെ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള നയരൂപീകരണ സമിതിയിൽ നിന്നു ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന്‍ ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ ഹർജിയിൽ പറഞ്ഞു.