ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്. ബിജെപി നേതാവ് തർവീന്ദർ സിങ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ്, റെയിൽവേ സഹമന്ത്രി രവനീത് ബിട്ടു, ഉത്തർപ്രദേശിലെ മന്ത്രി രഘു രാജ് സിങ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

നേതാക്കൾക്കെതിരെ ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകൾ പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. ബിജെപിയുടെയും  സഖ്യകക്ഷി നേതാക്കളുടെയും ഭീഷണികൾ രാഹുൽ ഗാന്ധിയെ വധിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്നും ഉദ്ദേശിച്ചാണെന്നു പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ തീവ്രവാദിയെന്ന് വിളിച്ച് എൻഡിഎ നേതാക്കൾ വ്യക്തിപരമായ വിദ്വേഷം പ്രകടിപ്പിക്കുകയാണ്. വിദ്വേഷം നിറഞ്ഞ പ്രസ്താവനകളിലൂടെ കലാപവും സമാധാന ലംഘനവും മറ്റും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

സ്ത്രീകൾ, യുവാക്കൾ, ദലിതർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ അവശ വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ രാഹുൽ നിരന്തരം ഉന്നയിക്കുന്നുണ്ട്. അതിനാൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെതിരെ വിദ്വേഷം നിറഞ്ഞ അഭിപ്രായങ്ങൾ നടത്താൻ വ്യക്തികളെ നിയോഗിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വിഡിയോ സഹിതമാണ് പരാതി നൽകിയത്. 

രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനകൾ

1. ബിജെപി നേതാവ് തർവീന്ദർ സിങ് മർവ - ‘‘നിങ്ങൾ നന്നായി പെരുമാറുക, അല്ലെങ്കിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾക്കും നേരിടേണ്ടിവരും” 

2. സഞ്ജയ് ഗെയ്‌ക്‌വാദ് – ‘‘രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകും’’

3. രവ്‌നീത് ബിട്ടു - ‘‘രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ തീവ്രവാദി’’ 

4. രഘുരാജ് സിങ്–  ‘‘രാഹുൽ ഗാന്ധി ഇന്ത്യയിലെ നമ്പർ വൺ തീവ്രവാദി’’

English Summary:

Congress Files Complaint Against NDA Leaders for Hate Speeches Targeting Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com