മതിയായ രേഖകളില്ലാതെ രാജ്യത്തെത്തി; എളമക്കരയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശുകാരി അറസ്റ്റിൽ
Mail This Article
കൊച്ചി∙ എളമക്കരയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ബംഗ്ലദേശുകാരിയായ പെൺകുട്ടി അറസ്റ്റിലായത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികൾ ഇന്നലെ പിടിയിലായിരുന്നു.മലയാളിയായ ശ്യാം എന്ന ഒരാളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ പ്രതികളാകും എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു.
12 വയസ്സ് മുതൽ ബെംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുൻപാണ് കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർ പെൺകുട്ടിയെ പീഡിപ്പിച്ചു. രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജഗദ, സെറീന എന്നിവരായിരുന്നു ഇവർ. ബെംഗളൂരു സ്വദേശിനിയായ സെറീന പെൺവാണിഭം ലക്ഷ്യമിട്ട് പെൺകുട്ടിയെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരമായിരുന്നു അന്വേഷണത്തിന്റെ തുടക്കം.