എം.എം.ലോറൻസിന്റെ മൃതദേഹം കൈമാറുന്നതിൽ തർക്കം; ലബനനിൽ വ്യോമാക്രമണം– പ്രധാന വാർത്തകൾ
Mail This Article
മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മോഡിക്കൽ കോളജിനു കൈമാറുന്നതുമായി ബന്ധപ്പെട്ട് കാര്യത്തിൽ നടന്ന അപ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം.മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവവികാസങ്ങളും അരങ്ങേറി.
തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 182 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഒക്ടോബർ 7ന് ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
അതേസമയം, തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ നിർദേശിക്കാതെ എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. അന്നത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് വീഴ്ച വന്നതായി റിപ്പോർട്ടിലുണ്ടെങ്കിലും നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. അതിനിടെ, ഡൽഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന് അടുത്തായി ഓഫിസിൽ സ്ഥാപിച്ചു. കേജ്‍രിവാളിന്റെ അടയാളമായാണ് കസേര സ്ഥാപിച്ചതെന്ന് അതിഷി പറഞ്ഞു.