ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗരേഖയായി. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.

ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡിലിമിറ്റേഷൻ കമ്മിഷൻ നവംബർ 16ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഡിസംബർ ഒന്ന് വരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡിലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കലക്ടർക്കോ നേരിട്ടും റജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നൽകാം.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയാറാക്കി ഡിലിമിറ്റേഷൻ കമ്മിഷനു നൽകാനുള്ള ചുമതല ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർക്കാണ്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക്  പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17ഉം 33ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26ഉം ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപറേഷനുകളിൽ ഇത് യഥാക്രമം 56ഉം 101ഉം ആണ്.

സർക്കാർ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.  2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചിട്ടുള്ളത്. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും 6 കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർധിക്കും.

English Summary:

Ward Delimitation Guide for Local Self-Government Institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com