നസ്റല്ലയുടെ കൊലപാതകം: ഹിസ്ബുല്ലയെ നയിക്കാൻ ഇനി ആര്? നേതൃത്വത്തിലേക്ക് ഹാഷിം സഫിയെദ്ദീനോ?
Mail This Article
ബെയ്റുട്ട്∙ ഹിസ്ബുല്ലയെ ഇനി ആര് നയിക്കും ? ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു ശേഷം ഉയർന്നിട്ടുള്ള പ്രധാന ചോദ്യമാണിത്. 32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്റല്ലയുടെ കൊലപാതകം ലബനൻ സായുധ സംഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നസ്റല്ലയ്ക്ക് പുറമെ ഹിസ്ബുല്ല ഭരണനേതൃത്വത്തിലെ പ്രധാനികളായ പത്തോളം പേരെയും ഇസ്രയേൽ തുടച്ചുനീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയാരാകും ഹിസ്ബുല്ലയെ നയിക്കുക എന്നതാണ് ചോദ്യം.
നസ്റല്ലയുടെ സ്ഥാനത്തേക്ക് ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. നസ്‌റല്ലയുടെ ബന്ധുവും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീൻ. 1964ൽ ജനിച്ച ഇദ്ദേഹം ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്നതിനാൽ അവർക്കും സ്വീകാര്യനാകും.
ഇറാൻ മതനേതാക്കളുടെ പഠനകേന്ദ്രമായ ഖോമിൽ തന്നെയായിരുന്നു സഫിയെദ്ദീന്റെ മതപഠനവും. മാത്രമല്ല ഇറാന്റെ കൊല്ലപ്പെട്ട മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയെദ്ദീന്റെ മകൻ റിദ വിവാഹം ചെയ്തിട്ടുള്ളത്. 2017ൽ യുഎസ് ഭീകരരുടെ പട്ടികയിൽ സഫിയെദ്ദീനെയും ഉൾപ്പെടുത്തിയിരുന്നു. സൗദി അറേബ്യയും സഫിയെദ്ദീന് നേരത്തെ ഉപരോധമേർപ്പെടുത്തിയിരുന്നു.