ADVERTISEMENT

ബക്കറ്റിലും പലകകളിലും ഒക്കെയായി ഒരു കൂട്ടം പിള്ളേർ കൊട്ടിപ്പാടുന്നു. അതു കണ്ടുവന്ന ഒരു ചേട്ടന് ഒരു കൗതുകം തോന്നി. പാട്ടിന്റെ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. സംഭവം വൈറൽ... അവിടെ നിന്നാണു ‘ഡബ്ബാ ബീറ്റ്’ എന്ന കുട്ടി ബാൻഡ് സംഘത്തിന്റെ തുടക്കം.

‘തൃശൂരിലെ കൈപ്പറമ്പ് പഞ്ചായത്തിലെ കൊള്ളന്നൂരാണ് സ്ഥലം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് ഷെയർ ചെയ്തിരുന്നു. അതിനുശേഷം നല്ല പ്രതികരണങ്ങൾ കിട്ടി. അവിടെ നിന്നാണ് ഒരു ബാൻഡ് ആയി പരിപാടി തുടങ്ങാം എന്ന ചിന്തയിൽ എത്തുന്നത്’ –കുട്ടിപ്പട്ടാളത്തെ നയിക്കുന്ന കോഓർഡിനേറ്ററായ പി.സി.ഇന്ദ്രജിത്ത് പറയുന്നു.

വേദികളിൽ പരിപാടി അവതരിപ്പിച്ച് ടീം സജീവമായി രംഗത്തുണ്ട്. എങ്കിലും ഈയിടെ ഹിറ്റായ ആവേശം സിനിമയിലെ ‘നാടിൻ നന്മകനേ പൊന്മകനേ’ എന്ന പാട്ടിന്റെ വിഡിയോ വൈറലായതോടെ വീണ്ടും ആളുകൾ അന്വേഷിച്ചെത്താൻ തുടങ്ങി. ഒരു കോടിയോളം കാണികളുണ്ട് വിഡിയോയ്ക്ക്. ഗാനരചയിതാവും റാപ്പറുമായ ഡാബ്സിയുമായി വിഡിയോ കൊളാബ് ചെയ്തിരുന്നു. വിഡിയോ കണ്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. സംഗീത സംവിധായകൻ സുഷിൻ ശ്യാം വിളിച്ചതും കുട്ടിസംഘത്തിന് ആവേശമായി.

ഞങ്ങൾ ആകെ 18 പേർ

‘കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ മൂന്നാം ക്ലാസിൽ. പ്രായം കൂടിയ ആൾ പ്ലസ് ടു. അങ്ങനെ ഞങ്ങൾ ബാൻഡിൽ ആകെ 18 പേരുണ്ട്–ഡബ്ബാ ബീറ്റ്’.

പാട്ടുപാടാൻ 6 പേരുണ്ട്. ബാൻഡിലെ ഫ്യൂഷന് കീബോർഡും വയലിനും വായിക്കുന്നവരടക്കം ആകെ 18 പേർ. ഇതൻ ശരത്ത്, എ.എസ്.ആദിലി, ആദർശ് ബാബു, നിരഞ്ജൻ കൃഷ്‌ണ, പി.ബി.അമൃത്, കെ.എം.ആദികൃഷ്ണ എന്നിവരാണു ഗായകർ. 

ഭാനവ് കൃഷ്‌ണ, ഭഗവത് കൃഷ്ണ, ഭാഹിത്ത് കൃഷ്ണ, കെ.എം.ശ്രീഹരി, ആദിത്യൻ സുധീർ, സി.ബി.ആദിഷ്, ആഷിക് മോഹനൻ, പി.പി.നിരഞ്ജൻ, എ.പി.പ്രത്യുഷ്, പി.എം.ഉല്ലാസ്, കെ.ആർ.ആദിത്യൻ, പി.സി.ആദർശ് എന്നിവർ വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നു.

പാട്ടിനു കൂട്ട് ഇവർ...

തുടക്കത്തിൽ വിഡിയോയിൽ ബക്കറ്റും മറ്റു കുറച്ചു സാധനങ്ങളും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീടാണു കുട്ടികളുടേതായ രീതിയിൽ പുതിയ ഉപകരണങ്ങൾ സെറ്റ് ചെയ്തെടുത്തത്. നിലത്തിരുന്നു കൊട്ടാവുന്ന രീതിയിലുള്ള സാധാരണ പലകകൾ ആയിരുന്നു ആദ്യം. പിന്നീട് അതും മാറ്റിയെടുത്തു.

റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ചു വിദേശത്തൊക്കെ സംഗീത ഉപകരണങ്ങൾ നിർമിക്കുന്നതു കണ്ടിട്ടുണ്ട്. അത്തരത്തിലാണു കുട്ടികൾക്കായി ഉപകരണങ്ങൾ തയാറാക്കിയത്. ഷോയിൽ പങ്കെടുക്കാൻ സൗകര്യത്തിനായി ഉപകരണങ്ങൾ വെൽഡ് ചെയ്ത് സെറ്റ് ചെയ്തിരിക്കുകയാണ്. പിവിസി പൈപ്പുകൾ, ക്യാനുകൾ, ബക്കറ്റുകൾ, ഇഡ്ഡലിപ്പാത്രം, പലകകൾ, ചെണ്ടക്കോൽ, ചെരിപ്പിന്റെ ലെതർ എന്നിവയാണു പ്രധാനപ്പെട്ട സംഗീത ഉപകരണങ്ങൾ.

ഈ മോഡലുകൾ ഉപയോഗിച്ചു തന്നെ സ്വന്തമായി സിനിമകളിൽ മ്യൂസിക് ചെയ്യണമെന്നും പ്രമുഖ സംഗീത സംവിധായകരോടൊപ്പം വർക്ക് ചെയ്യണം എന്നതുമാണ് ടീമിന്റെ മുന്നോട്ടുള്ള ലക്ഷ്യം. എ.ആർ.റഹ്മാനാണു ടീമിന്റെ ഇൻസ്പിരേഷൻ.

എങ്ങനെ ‘ഡബ്ബാ ബീറ്റ്’!

ടിവി ചാനൽ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം കൃത്യമായ രീതിയിൽ ഒരു ടീം ആയി പോകാം എന്ന ആലോചനയിൽ കണ്ടെത്തിയതാണ് ‘ഡബ്ബാ ബീറ്റ്’ എന്ന പേര്. ഇൻസ്റ്റഗ്രാമിൽ പേര് സജസ്റ്റ് ചെയ്യാൻ പറഞ്ഞ് സ്റ്റോറി പങ്കുവച്ചപ്പോൾ പലരിൽ നിന്നായി കിട്ടിയ പ്രതികരണങ്ങളിൽ നിന്നാണു പേരു തീരുമാനിച്ചത്.

പല്ലൊട്ടിയിലെ പാട്ട്...

2023ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ജിതിൻ രാജ് ചിത്രം ‘പല്ലൊട്ടി 90സ് കിഡ്സ്’ലെ ‘നാട്ടു പപ്പടം’ എന്ന പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പാട്ടിന്റെ സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ നാട്ടുകാരനാണ്. അദ്ദേഹം വഴിയാണ് അവസരം കിട്ടിയത്.

കുട്ടികൾ എല്ലാവരും അടുത്തടുത്ത വീടുകളിൽ ഉള്ളവരാണ്. സഹോദരങ്ങളും ബന്ധുക്കളുമുണ്ട് കൂട്ടത്തിൽ. നാട്ടിലെ ആട്ടം കലാസമിതി ശിങ്കാരിമേളം ടീമാണ് കുട്ടികളിൽ ഇത്തരമൊരു താൽപര്യം വളർത്തിയെടുക്കാൻ കാരണമായത്. കുട്ടിക്കൂട്ടത്തിനു പൂർണ പിന്തുണയുമായി നാടും കുടുംബവും കൂടെയുണ്ട്. അവധിക്കാലത്തിന്റെ ആഘോഷത്തിനുശേഷം സ്കൂളിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണു ടീം.

English Summary:

Sunday Special about Dabba beat team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com