ഇനിയെല്ലാം മാറും: The Change Story
Mail This Article
വീട്ടിൽ ഉപയോഗമില്ലാതെയിരിക്കുന്ന എത്രയോ സാധനങ്ങൾ! വസ്ത്രങ്ങൾ മുതൽ ഫർണിച്ചറും പുസ്തകങ്ങളും വരെ. പൊടി പിടിച്ചും ചിതലരിച്ചും നശിക്കാതെ മറ്റൊരാളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതാകും അവയിൽ പലതും. പക്ഷേ, കൈമാറി ഉപയോഗിക്കാനുള്ള സാധ്യതയല്ല, അവ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയാനുള്ള എളുപ്പ വഴിയാണ് ഏറെപ്പേരും തിരഞ്ഞെടുക്കുക. ഇതിനൊരു മാറ്റം വേണ്ടേ? മലയാളികൾക്കു മുന്നിൽ ഈ മാറ്റത്തിനുള്ള പുതുവഴി തുറന്നിടുകയാണ് ഒരു സംഘം ചെറുപ്പക്കാർ.
ക്ലാസ് മുറിയിൽ തുടങ്ങിയ ‘മാറ്റം’
തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിലെ സൗഹൃദനേരങ്ങളിൽ വിശാഖ ഗംഗരാജും മറിയ പി.ജോയിയും ഐറിനും സംസാരിച്ചിരുന്നത് പരിസ്ഥിതിയെക്കുറിച്ചും പരിഹാരമുണ്ടാകേണ്ട കാര്യങ്ങളെക്കുറിച്ചുമാണ്. ആ ആവേശത്തോടെയാണ് പഠനം പൂർത്തിയാക്കിയ ഉടൻ കൊച്ചി കേന്ദ്രമായി പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനി തുടങ്ങിയത്. പക്ഷേ ആശയങ്ങൾ പോലെ എളുപ്പമല്ല അതു നടപ്പാക്കുകയെന്നു പെട്ടെന്നു തന്നെ മൂന്നു പേർക്കും മനസ്സിലായി.
വിശാഖ പറയുന്നു, ‘‘റീസൈക്ലിങ്ങിനെക്കുറിച്ചും റിയൂസിനെക്കുറിച്ചും ഇവിടെ ആർക്കും ധാരണയില്ല. ഞങ്ങൾ 2021ൽ ‘സ്വാപ്സ്റ്റോർ’ എന്ന പ്ല
ാസ്റ്റിക് റിസൈക്ലിങ് സംരംഭം തുടങ്ങിയപ്പോൾ മനസിലാക്കിയതാണത്. ഇന്റർനാഷനൽ മാർക്കറ്റിൽ ഇതു ചെയ്യാനാകും, ഇവിടെ അതേക്കുറിച്ചു അറിവില്ലാത്തതു മൂലം ബുദ്ധിമുട്ടാണ്. അങ്ങനെയാണ് അതിനുള്ള ബോധവൽക്കരണം കൂടി ലക്ഷ്യമിടുന്ന ‘മാറ്റം’ എന്ന വേദിയൊരുക്കിയത്.’’
മാറ്റത്തിന്റെ വഴി കൈമാറ്റം
വീട്ടിലെ അലമാരയിൽ അനക്കമില്ലാതെയിരിക്കുന്ന എത്രയോ വസ്ത്രങ്ങൾ– ഒരിക്കൽ മാത്രം ധരിച്ചത്, ചെറുതായി കീറിയത്, തുന്നൽ വിട്ടത്, കറ വീണത് അങ്ങനെ. ഇവ കൈമാറാനുള്ള വേദിയൊരുക്കിയാണ് കൊച്ചിയെ പുതിയ ശീലങ്ങളിലേക്കു മാറ്റാൻ വിശാഖയും മറിയയും ഐറിനും കൂട്ടുകാരുമായെത്തിയത്.
2022ലെ പരിസ്ഥിതി ദിനത്തിൽ ഫോർട്ട് കൊച്ചിയിൽ ‘മാറ്റ’ത്തിന് വേദിയൊരുക്കുമ്പോൾ ‘കൈമാറ്റം’ എന്ന പുതിയ ശീലം പരിചയപ്പെടുത്തുകയും സുസ്ഥിരജീവിത ശൈലി ചർച്ച ചെയ്യുകയുമാണ് ലക്ഷ്യമിട്ടത്. ‘‘ഫോർട്ട് കൊച്ചിയിൽ പൂട്ടിക്കിടക്കുന്ന ഒരു കെട്ടിടം ഞങ്ങൾ ഒരു സംഘം ആർക്കിടെക്ടുമാർ ചേർന്ന് ഒരുക്കിയെടുത്തു. റീ യൂസ്, റീസൈക്കിൾ, റെഡ്യൂസ് എന്ന ആശയം ആളുകൾ മനസ്സിലാക്കുന്ന തരത്തിലായിരുന്നു വേദി. അന്നവിടെ മുപ്പത്തിയഞ്ചിൽ ഏറെ സസ്റ്റെയ്നബിൾ ബ്രാൻഡുകളുണ്ടായിരുന്നു. ഡീഗ്രേഡ് ആകുന്ന തരം ബബിൾഗം പോലും ഇപ്പോൾ വിപണിയിലുണ്ട്. കൂടുതൽ പേർക്കും അറിയില്ല. ഇതു പോലുള്ളവ പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ആ ഇവന്റ് ചെയ്തത്’’, വിശാഖയും മറിയയും പറഞ്ഞു.
തിരുവനന്തപുരത്തും മാറ്റത്തിന്റെ പാഠം
‘മാറ്റ’ത്തിന്റെ രണ്ടാം എഡിഷൻ തിരുവനന്തപുരത്തായിരുന്നു. ഒരാൾക്ക് ആവശ്യമില്ലാത്ത എന്തും കൈമാറ്റത്തിലൂടെ മറ്റൊരാൾക്ക് ഉപയോഗപ്പെടുമെന്ന അനുഭവം പകരുന്നതായി ആ വേദി. വസ്ത്രങ്ങളും പുസ്തകങ്ങളും വച്ച ടേബിളിൽ നിന്ന് ആർക്കും എടുക്കാം, പകരം മറ്റെന്തെങ്കിലും വയ്ക്കണം. ഒരു പുസ്തകം കൊണ്ടു വരുന്നയാൾക്ക് അത് അവിടെ വച്ച് മറ്റൊരു പുസ്തകം കൊണ്ടുപോകാം എന്ന രീതിയിൽ സജ്ജീകരിച്ചു.
പഴയ വസ്ത്രങ്ങൾ കൈമാറ്റത്തിനായി സ്വീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഒട്ടേറെ മറ്റു ജോലികളുണ്ട്. വീടുകളിലെത്തി വസ്ത്രങ്ങളുടെ ശേഖരണം, കഴുകി വൃത്തിയാക്കൽ, ഡ്രൈ ക്ലീനിങ്, സോർട്ടിങ് തുടങ്ങി സാമ്പത്തികച്ചെലവു വരുന്ന അനുബന്ധ ജോലികൾ ഏറ്റെടുക്കാനും ഈ ഉദ്യമത്തിൽ പങ്കാളികളാകാനും പലരും മുന്നോട്ടുവന്നു. കൂട്ടായ്മയുടെ വർധിച്ച സംഘബലത്തോടെയായിരുന്നു പിന്നീടുള്ള ‘കൈമാറ്റം’ ഇവന്റുകൾ.
കൊച്ചി ഒബ്‌റോൺ മാളിൽ നടത്തിയ കൈമാറ്റം ഇവന്റിൽ ഒരു ടണ്ണിലേറെ തുണികളാണ് ശേഖരിച്ചത്. പഴയ വസ്ത്രങ്ങൾ പുതിയ രീതിയിൽ ഉപയോഗിക്കാനുള്ള ആശയങ്ങളുമായി ‘ദ് ഹിഡൻ ടെയിൽസ്’ ലൈവ് സെഷൻ നടത്താനെത്തി. ഉപയോഗിക്കാനാകാത്ത തുണികൾ ഏറ്റെടുക്കാനെത്തിയത് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ‘ഗ്രീൻവോം’.
കഴിഞ്ഞയാഴ്ച കൊച്ചി സെന്റർ സ്ക്വയർ മാളിൽ നടത്തിയ ‘കൈമാറ്റം’ പോപ് അപ് ത്രിഫ്റ്റ് ഷോപ്പിൽ 20 മുതൽ 200 രൂപ വരെ വിലയിട്ട വസ്ത്രങ്ങളാണുണ്ടായത്. വസ്ത്രങ്ങൾ നൽകിയവരിൽ മികച്ച ബ്രാൻഡുകളുമുണ്ടായിരുന്നു. പഴയ സ്റ്റോക്ക് നൽകുക മാത്രമായിരുന്നില്ല, ആ ആശയത്തിനു പിന്തുണയായി വെഡ്ഡിങ് വസ്ത്രം പോലും നൽകി ചില ബ്രൈഡൽ ബ്രാൻഡുകൾ.
‘ത്രിഫ്റ്റിങ്’ ശീലമാക്കി കൊച്ചി
കൊച്ചി മെട്രോ സ്റ്റേഷനുകളിലും ഷോപ്പിങ് മാളുകളിലും വേദിയൊരുക്കി ‘കൈമാറ്റം’ എത്തിയപ്പോൾ ‘ത്രിഫ്റ്റ് ഷോപ്പിങ്ങി’ന്റെ പുത്തൻ അനുഭവം ഇരുകയ്യും നീട്ടി സ്വീകരിച്ചു കൊച്ചി നഗരം. ഉപയോഗിക്കാത്ത വസ്ത്രങ്ങൾ കൈമാറ്റം ചെയ്യാനും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തു വാങ്ങാനും തയാറായി തലമുറ വ്യത്യാസമില്ലാതെ ജനം എത്തിത്തുടങ്ങി.
‘മാറ്റം’ നോൺ പ്രോഫിറ്റ് സംരംഭമായതിനാൽ ഓരോ ഇവന്റും വിജയത്തിലെത്തിക്കാൻ കൂട്ടുകാരും വൊളന്റിയർമാരും ഓടിയെത്തുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് വിശാഖയും മറിയവും. അതിനൊപ്പം ‘മാറ്റ’ത്തിന്റെ പോപ് അപ് പരിപാടികൾക്കായി സമയം മാറ്റിവയ്ക്കുന്നു.
എന്താണ് ത്രിഫ്റ്റിങ് ?
ഉപയോഗിച്ച വസ്തുക്കൾക്കു രണ്ടാമതു വിപണിയൊരുക്കുകയെന്ന ആശയമാണ് ത്രിഫ്റ്റിങ്. പാശ്ചാത്യനാടുകളിൽ ജീവിതശൈലിയുടെ ഭാഗമാണ് ത്രിഫ്റ്റ് കൾചർ. വസ്ത്രങ്ങളും ഫർണിച്ചറും ഉൾപ്പെടെയുള്ള സാമഗ്രികൾ അവിടെ പുതിയ ആവശ്യക്കാരെ തേടുന്നു. കൈമാറുന്ന വസ്തുക്കൾക്കു പകരമായി പോയിന്റുകളോ വിലയോ ലഭ്യമാക്കി, അതനുസരിച്ച് പകരം വാങ്ങുന്ന രീതിയാണ് പോപ് അപ് ത്രിഫ്റ്റ് സെയിലുകളിൽ നടത്തുക.