ചൈനയിൽ 3 പുതിയ ബിഷപ്പുമാരെ നിയമിച്ച് മാർപാപ്പ
Mail This Article
റോം ∙ വത്തിക്കാനും ചൈനയും തമ്മിൽ 2018 ൽ ഉണ്ടാക്കിയ വിവാദ ഉടമ്പടി അനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ 3 രൂപതകൾ പുനഃക്രമീകരിച്ച് ബിഷപ്പുമാരെ നിയമിച്ചു. 3 ബിഷപ്പുമാരുടെയും അഭിഷേകം വത്തിക്കാനിൽ നടന്നു. പീറ്റർ വു യിഷുൻ (ഫുജിയാനിലെ മിൻബേ രൂപത), ആന്തണി സുൻ വെൻജുൻ (വീഫാങ്), തദേവൂസ് വാങ് യൂഷെങ് (ഷെങ്സു) എന്നിവരാണ് ഒരാഴ്ചയ്ക്കിടെ ബിഷപ്പുമാരായി അഭിഷിക്തരായത്.
ചൈനയിലെ 1.2 കോടി കത്തോലിക്കരിൽ ഒരു വിഭാഗം സർക്കാർ നിയന്ത്രണത്തിലും മറ്റുള്ളവർ വത്തിക്കാനു കീഴിൽ രഹസ്യമായും പ്രവർത്തിച്ചു വന്നിരുന്നതിനു പരിഹാരമായാണ് 2018 ൽ ഉടമ്പടി ഒപ്പുവച്ചത്. മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം വത്തിക്കാനു നൽകിയെങ്കിലും സർക്കാർ അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നു. കഴിഞ്ഞ വർഷം മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ഷി ചിൻപിങ് സർക്കാർ ചില മെത്രാന്മാരെ ഏകപക്ഷീയമായി നിയമിച്ചെങ്കിലും മാർപാപ്പ അവർക്ക് അനുമതി നൽകി സംഘർഷം ഒഴിവാക്കി.