റഫയിൽ ഇസ്രയേൽ വ്യോമാക്രമണം; 67 പേർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം / ദോഹ ∙ തെക്കൻ ഗാസയിലെ റഫയിൽ 2 ബന്ദികളെ മോചിപ്പിക്കാനായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 67 പലസ്തീൻകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 3 മുസ്ലിം പള്ളികളും 14 വീടുകളും തകർന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലേറെ വരുമെന്ന് ഹമാസ് പറഞ്ഞു.
അർജന്റീനിയൻ പൗരത്വം കൂടിയുള്ള ഫെർണാണ്ടോ സിമൻ മർമൻ (60), ലൂയിസ് ഹാരെ (70) എന്നിവരെയാണ് പുലർച്ചെ നടത്തിയ ആക്രമണത്തിലൂടെ മോചിപ്പിച്ചത്. ഒക്ടോബർ 7ന് ഹമാസ് തട്ടിക്കൊണ്ടുപോയ 250 പേരിൽ ഉൾപ്പെട്ടവരാണ് ഇവർ.
ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രമായ റഫയിൽ കൂടുതൽ ആക്രമണങ്ങൾക്കാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. 14 ലക്ഷത്തോളം ആളുകൾ അഭയം പ്രാപിച്ചിട്ടുള്ള ഇവിടെ സൈനിക നീക്കം നടത്തുന്നത് കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വ്യക്തമായ പദ്ധതിയില്ലാതെയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെയും റഫയിൽ ആക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇനിയും 132 പേരെ മോചിപ്പിക്കാനുണ്ടെന്നത് ഇസ്രയേൽ നടത്തുന്ന സൈനിക നീക്കത്തെ ന്യായീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.