ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ അതിക്രമിച്ചു കയറിയ ഇസ്രയേൽ സൈന്യം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 100 പേരെ അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരെ മർദിച്ചതായും ജീവകാരുണ്യ പ്രവർത്തകരെ തടഞ്ഞുവച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 28,858 പലസ്തീൻകാർ കൊല്ലപ്പെട്ടു. 68,667 പേർക്കു പരുക്കേറ്റു. 

ഒരാഴ്ചയോളം ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ വച്ചു ക്രൂരമായി പീഡിപ്പിച്ച അൽ അമൽ ആശുപത്രിയിലെ 2 പലസ്തീൻ ഡോക്ടർമാരെ ഇന്നലെ മോചിപ്പിച്ചു. മർദനമേറ്റ നിലയിലുള്ള ഇവരുടെ ഫോട്ടോ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടു. 15 ആരോഗ്യപ്രവർത്തകർ കൂടി ഇസ്രയേലിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ സുരക്ഷ സംബന്ധിച്ച് റെഡ് ക്രസന്റ് സൊസൈറ്റി ആശങ്ക പ്രകടിപ്പിച്ചു. 

സൈന്യം കയ്യേറിയ നാസർ ആശുപത്രി സമുച്ചയത്തിൽ രോഗികൾക്കു പുറമേ ഒരു ലക്ഷം പലസ്തീൻകാർ അഭയം തേടിയിരുന്നു. ആശുപത്രി ഒഴിയാൻ സൈന്യം മുന്നറിയിപ്പു നൽകിയതിനാൽ കഴിഞ്ഞ ആഴ്ച ഒട്ടേറെപ്പേർ ഒഴിഞ്ഞുപോയി. ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം പിന്മാറുകയും പലസ്തീൻ തടവുകാരെ വിട്ടയക്കുകയും ചെയ്യാതെ സമാധാനം യാഥാർഥ്യമാവില്ലെന്ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ പ്രഖ്യാപിച്ചു. 

അറബ് ലോകവുമായി ശാശ്വത സമാധാനത്തിനുള്ള അസാധാരണ അവസരമാണു വരും ആഴ്ചകളിൽ ഇസ്രയേലിനു മുന്നിലുള്ളതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. 2 സ്വതന്ത്ര രാജ്യങ്ങളാണു പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. 10 ലക്ഷത്തിലേറെ അഭയാർഥികളുള്ള റഫയിലേക്ക് ഇസ്രയേൽ സൈന്യം ആക്രമണം വ്യാപിപ്പിക്കില്ലെന്നാണു പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം, ഇസ്രയേലിനു കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ് ഒരുങ്ങുകയാണെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 

English Summary:

Israeli military makes arrests at Gaza hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com