ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം: ഹിസ്ബുല്ല നേതാവിനെ വധിച്ചു
Mail This Article
ബെയ്റൂട്ട് ∙ ലബനനിലെ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ, ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ ഉന്നത സൈനിക വിഭാഗമായ റദ്‌വാൻ ഫോഴ്സിന്റെ ആക്ടിങ് കമാൻഡറാണ് ആക്വിൽ.
സൈനിക കൗൺസിൽ യോഗം നടക്കുന്നതിനിടെയാണ് കെട്ടിടത്തിനുനേരെ മിസൈൽ ആക്രമണമുണ്ടായത്. ആക്വിലിനൊപ്പം റദ്‌വാൻ ഫോഴ്സിലെ 2 അംഗങ്ങളും കൊല്ലപ്പെട്ടു. ഇക്കാര്യം ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ ആകെ 12 പേർ കൊല്ലപ്പെട്ടു. 66 പേർക്കു പരുക്കേറ്റു. നേരത്തേ വടക്കൻ ഇസ്രയേൽ അതിർത്തിയിലെ സൈനികകേന്ദ്രങ്ങൾക്കുനേരെ ഹിസ്ബുല്ല 140 റോക്കറ്റുകൾ തൊടുത്തു.
ദഹിയയിൽ ഹിസ്ബുല്ലയുടെ മുഖ്യകേന്ദ്രത്തോടു ചേർന്നുള്ള 2 പാർപ്പിടസമുച്ചയങ്ങൾ മിസൈൽ ആക്രമണത്തിൽ തകർന്നു. 1983 ൽ 300ൽ ഏറെപ്പേർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ യുഎസ് എംബസി സ്ഫോടനത്തിലും യുഎസ് മരീൻ കോപ്സ് ബാരക്കുകളിലെ സ്ഫോടനത്തിലും യുഎസ് തിരയുന്ന വ്യക്തിയാണ് ആക്വിൽ.