ADVERTISEMENT

കൊച്ചി∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ നടപടി കാത്ത് ഐടി, ലോജിസ്റ്റിക് പാർക്ക്, ഇഎസ്ജി നയങ്ങളും ഒട്ടേറെ പദ്ധതികളും. 2 മാസമായി ശീതീകരണിയിലായ സർക്കാർ നടപടികൾക്കാണ് ഇനി ജീവൻ വയ്ക്കുക.ലോജിസ്റ്റിക് പാർക്ക് നയത്തിന് പൊതുജന ഹിയറിങ് നടത്തി അന്തിമ രൂപമായിട്ടുണ്ട്. 25 ഏക്കറാണ് പാർക്കിനു വേണ്ടത്. മിനി ലോജിസ്റ്റിക് പാർക്കിന് 10 ഏക്കറും.

അയൽ സംസ്ഥാനങ്ങൾ ലോജിസ്റ്റിക് രംഗത്തിന് പ്രാധാന്യം കൊടുക്കുന്നതു മൂലം ഒട്ടേറെ സൗകര്യങ്ങൾ അവിടങ്ങളിലുണ്ടായപ്പോൾ ഉപഭോക്തൃ സംസ്ഥാനമായിട്ടും ശീതീകരിച്ച ഗോഡൗണുകളും ഉൽപന്നങ്ങളുമായി വരുന്ന ട്രക്കുകൾക്ക് ലോഡ് ഇറക്കാനും പാർക്ക് ചെയ്യാനും പോലും സൗകര്യങ്ങൾ ഇവിടെ ആവശ്യത്തിന് ഇല്ലെന്നതാണു വസ്തുത. പൊതുജന ഹിയറിങ് നടത്തിയ ശേഷം അന്തിമ രൂപമായ ലോജിസ്റ്റിക് നയത്തിന് ഇനി മന്ത്രിസഭാ തീരുമാനവും വിജ്ഞാപനവും മാത്രമാണു ബാക്കി നിൽക്കുന്നത്. വ്യവസായ നയത്തിൽ പ്രഖ്യാപിച്ച 22 മുൻഗണനാ മേഖലകളിൽ ലോജിസ്റ്റിക്സും ഉൾപ്പെടുന്നതിനാൽ 18 തരം ഇൻസെന്റീവുകൾക്കും ഈ പാർക്കുകൾക്ക് അർഹതയുണ്ടാവും.

ഇഎസ്ജി (എൻവയൺമെന്റൽ സോഷ്യൽ ഗവേണൻസ്) നയം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ലോകമാകെ ഇത്തരം നയം എല്ലാ രാജ്യങ്ങളും സർക്കാരുകളും രൂപീകരിക്കുന്നുണ്ട്. സുസ്ഥിര പരിസ്ഥിതി വികസനത്തിന് അനുരൂപമായ നിക്ഷേപങ്ങളാണു പ്രോൽസാഹിപ്പിക്കുക. നയം സംബന്ധിച്ചു സെമിനാർ നടത്തുകയും ഓക്സ്ഫഡ് സർവകലാശാലയിലെയിലെ അക്‌ഷായ് മംഗ്ള ചെയർമാനായി 3 അംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കരട് നയ പ്രസിദ്ധീകരണവും പൊതുജന ഹിയറിങ്ങും ഇനി നടക്കാനുണ്ട്.

ഐടി നയമാകട്ടെ സംസ്ഥാനത്തെ 3 സർക്കാർ ഐടി പാർക്കുകളുടെ വികസനത്തിനും ഭൂമി ഏറ്റെടുക്കലിനും മറ്റും അത്യാവശ്യമാണ്. സ്ഥലമില്ലാത്തതിനാൽ ഇൻഫോപാർക്ക്, സൈബർ പാർക്ക് വികസനം വഴിമുട്ടി നിൽക്കുകയുമാണ്. രാജ്യത്തെ ആകെ ഐടി വ്യവസായത്തിന്റെ 10% കേരളത്തിലേക്ക് 5 വർഷം കൊണ്ട് ആകർഷിക്കാൻ ലക്ഷ്യമിട്ട് നിരവധി ഇൻസെന്റീവുകളുണ്ടാവും. ഭൂനികുതിയിൽ ഇളവ്, ഏകജാലക അനുമതികൾ, സ്ഥല ലഭ്യതയ്ക്ക് ലാൻഡ് പൂളിങ്, സ്വകാര്യ ഐടി പാർക്കുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

English Summary:

The Model Code of Conduct in Kerala has been withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com