ADVERTISEMENT

കൊച്ചി∙ ധാരാളം ഭൂസ്വത്തുള്ള പഴയ ബിസിനസ് കുടുംബമാണ്. നിരവധി പേർ വിദേശരാജ്യങ്ങളിൽ ഉന്നതനിലയിൽ. കുടുംബ വക ഭൂമിയിലെ 5 ഏക്കറിൽ മുതിർന്ന പൗരർക്ക് കമ്യൂണിറ്റി ലിവങ് പദ്ധതി അവർ നടപ്പാക്കുന്നു. 250 കോടി മുടക്കുമുതൽ!

മുതിർന്നവരുടെ സാമൂഹിക ജീവിതത്തിനും പരിചരണത്തിനുമായി ഇത്തരം സംരംഭങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ കേരളമാകെ ഉയർന്നു വരികയാണ്. നിലവിൽ ഡസനോളം പദ്ധതികൾ വിജയമായതു കണ്ട് ഈ രംഗത്തേക്ക് കൂടുതൽ സംരംഭകർ എത്തുന്നു. എന്നാൽ ഫലപ്രദമായി നടത്തുന്നതിലെ വെല്ലുവിളി മൂലം പിൻവാങ്ങിയ പ്രമുഖ ഗ്രൂപ്പുകളുമുണ്ട്.

സീനിയർ ലിവിങ് പദ്ധതികൾക്ക് പല രൂപവും വരുമാന മോഡലുകളുമുണ്ട്. ചിലത് വിരമിച്ചവർക്ക് ആഘോഷപൂർവം താമസിക്കാനുള്ള പദ്ധതി മാത്രമാണ്. മക്കൾ അകലെയെങ്കിൽ ഇവിടെ വന്ന് കോട്ടേജോ ഫ്ലാറ്റോ വാങ്ങി സമാന പ്രായക്കാരുമായി ആഘോഷമായി കമ്യൂണിറ്റി ലിവിങ് നടത്താം. അത്തരം കേന്ദ്രങ്ങൾക്ക് ആദ്യം മുടക്കുമുതലും മാസം തോറും കാര്യമായ തുക ചെലവുമുണ്ട്. 30,000 മുതൽ 50,000 വരെ മാസച്ചെലവു വരാം. വൻ തുക പെൻഷനായി ലഭിക്കുന്നവർക്ക് പ്രയോജനകരവുമാണിത്.

Senior Citizen Group Depression

ആദ്യം 40 ലക്ഷം മുതൽ 80 ലക്ഷം വരെയുള്ള തുക കൊടുക്കേണ്ട പദ്ധതികളുണ്ട്. കാലം കഴിഞ്ഞാൽ ഈ തുകയുടെ 80% തിരികെ ലഭിക്കും.യുഎസിലെ പ്രമുഖ സീനിയർ ലിവങ് ഗ്രൂപ്പ് കോട്ടയത്ത് ഇത്തരം പദ്ധതി ആരംഭിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളിൽ കിടപ്പുരോഗികളെ എടുക്കാറില്ല. താമസം തുടങ്ങിയ ശേഷം രോഗം വന്നാൽ പരിചരണം ലഭിക്കും.

കമ്യൂണിറ്റി ലിവിങ്ങിനെക്കാളേറെ അസിസ്റ്റഡ് ലിവിങ് പദ്ധതികൾക്കാണ് കേരളത്തിൽ കൂടുതൽ ആവശ്യക്കാർ. എഴുപതുകൾ എത്തുന്നതിനു മുൻപുതന്നെ അസുഖങ്ങൾ വരുന്ന പ്രവണത ഇത്തരം പദ്ധതികളെ ആകർഷകമാക്കുന്നു. അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, പക്ഷാഘാതം തുടങ്ങിയ ആരോഗ്യാവസ്ഥകളിലുള്ളവർക്ക് ആശ്വാസവുമാണിത്.

Representative Image. Photo Credit : Triloks / iStockPhoto.com
Representative Image. Photo Credit : Triloks / iStockPhoto.com

ഭക്ഷണം, അലക്ക്, നഴ്സിങ് കെയർ, ഫിസിയോതെറപ്പി, വൈഫൈ, ഡോക്ടറുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം പ്രഫഷനലായി ലഭ്യമാണ്. മാസം തോറും ഫീസ് 30,000 രൂപയോളം. പാലിയേറ്റീവ് കെയർ ആണെങ്കിൽ 24 മണിക്കൂറും കെയർഗിവർ വേണ്ടിവരും. മരുന്നുകളുടെ ചെലവ് പുറമേ.

ലാഭം ലക്ഷ്യമിട്ട് എളുപ്പത്തിൽ നടത്താൻ കഴിയുന്ന സംരംഭമല്ല ഇതെന്ന് സീനിയർ ലിവിങ് അസോസിയേഷൻ ഓഫ് കേരള (സ്ലാക്ക്) സംസ്ഥാന പ്രസിഡന്റും ബ്ലസ് ഹോംസ് ചെയർമാനുമായ ബാബു ജോസഫ് ചൂണ്ടിക്കാട്ടി. റിമോട്ട് കൺട്രോളിലൂടെ നടത്താൻ കഴിയില്ല. അന്തേവാസികളോട് സഹാനുഭൂതിയും പ്രമോട്ടർമാരുടെ ശ്രദ്ധയും വേണം.

പരിചരണം നൽകുന്നവർ തൊഴിൽ പരിചയം നേടുന്നതോടെ വിദേശത്തേക്ക് പറക്കുന്നു. അയർലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കെയർഗിവർ വീസ ഒരു വർഷത്തിനകം നേടിയെടുക്കും. അന്തേവാസികളെക്കാൾ കൂടുതൽ സ്റ്റാഫ് എല്ലായിടത്തും ആവശ്യമാണ്. 130 അന്തേവാസികളുള്ള ഒരു പദ്ധതിയിൽ 200 ജീവനക്കാരുണ്ട്.

English Summary:

Senior Living project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com