ADVERTISEMENT

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. 5 രൂപയിൽ നിന്ന് 6 രൂപയായാണ് കൂട്ടിയത്. ഉപയോക്താക്കൾ ഓരോ ഓർഡറിനും ഇനി അധിക ഫീസ് നൽകണം. തുടക്കത്തിൽ രണ്ടു രൂപയായിരുന്ന ഫീസാണ് ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 6 രൂപയാക്കിയത്. വരുമാനവും ലാഭവും ഉയർത്താനായി സ്വിഗ്ഗിയും സൊമാറ്റോയും ഏർപ്പെടുത്തിയതാണ് പ്ലാറ്റ്ഫോം ഫീ.

ഫീസ് വർധിപ്പിച്ച നടപടിക്ക് പിന്നാലെ സൊമാറ്റോയുടെ ഓഹരിവില ഇന്ന് മികച്ച നേട്ടത്തിലേറി. ഇൻട്രാ-ഡേയിൽ 52-ആഴ്ചത്തെ ഉയരമായ 232 വരെയെത്തിയ ഓഹരിവില ഇപ്പോഴുള്ളത് 226.51 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 170 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് സൊമാറ്റോ. 2022ൽ 79.8 രൂപയായിരുന്ന ഓഹരിവിലയാണ് ഇപ്പോൾ 232 രൂപവരെ എത്തിയത്.

ശതകോടീശ്വര ക്ലബ്ബിൽ ഗോയൽ
 

സൊമാറ്റോയുടെ ഓഹരികളിലെ മുന്നേറ്റം കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലിനെ ഇന്ത്യയുടെ പുതിയ ശതകോടീശ്വരനുമാക്കി. സൊമാറ്റോയിൽ 4.2 ശതമാനം ഓഹരി പങ്കാളിത്തമാണ് 41കാരനായ ഗോയലിനുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 300 ശതമാനം കുതിപ്പ് അദ്ദേഹത്തിന്‍റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തിലുണ്ടായി. ഇതോടെ, മൊത്തം ആസ്തി 8,400 കോടി രൂപ അഥവാ 100 കോടി ഡോളറും ഭേദിക്കുകയായിരുന്നു. 2008ലാണ് ഗോയൽ സൊമാറ്റോ സ്ഥാപിച്ചത്. 

സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്സ് ബിസിനസ് വിഭാഗമായ ബ്ലിൻകിറ്റിന്‍റെ (Blinkit) പ്രകടനമാണ്, ഓഹരി വിലയിൽ കഴിഞ്ഞവർഷങ്ങളിലെ മുന്നേറ്റത്തിന് പ്രധാന കരുത്തായത്. എതിരാളികളായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ബ്ലിൻകിറ്റ് പ്രതീക്ഷിച്ചതിലും നേരത്തേ ലാഭത്തിലാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷം ബ്ലിൻകിറ്റ് 2025ഓടെ ലാഭത്തിലാകുമെന്നാണ് സൊമാറ്റോ നേരത്തേ വ്യക്തമാക്കിയിരുന്നത്. 

( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Zomato Market Value Soars Past ₹2 Lakh Crore After Fee Increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com