ADVERTISEMENT

സംസ്ഥാനത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ 'സ്വദേശി'വൽകരണം നടപ്പാക്കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിനെതിരെ വ്യവസായ, വാണിജ്യ മേഖലയിൽ നിന്ന് പ്രതിഷേധം ശക്തം. ബെഗംളൂരുവിലും മംഗളൂരുവിലുമടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ ഐടി രംഗത്തടക്കം ജോലിയെടുക്കുന്ന മലയാളികളെ ഉൾപ്പെടെ ബാധിക്കുന്നതാണ് ബിൽ.

സ്വകാര്യ കമ്പനികളിലെ മാനേജ്മെന്‍റ് തൊഴിൽ തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 75 ശതമാനവും കന്നഡിഗർക്ക് (കർണാടകക്കാർക്ക്) നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്‍റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്‍റ്സ് ബിൽ.

സൂപ്പർവൈസറി, മാനേജീരിയൽ, ടെക്നിക്കൽ, ഓപ്പറേഷണൽ, അഡ്മിനിസ്ട്രേറ്റീവ്, മറ്റ് ഉന്നത പദവികൾ തുടങ്ങിയവ അടങ്ങുന്നതാണ് മാനേജ്മെന്‍റ് ശ്രേണി. ഇതിൽ 50 ശതമാനം തദ്ദേശീയർക്ക് നൽകണമെന്നതാണ് വ്യവസ്ഥ. ക്ലറിക്കൽ, അവിദഗ്ധ, അർധ-വിദഗ്ധ തൊഴിലുകൾ, ഐടി, ഐടി അനുബന്ധ മേഖലകൾ, കരാർ തൊഴിലുകൾ തുടങ്ങിയവയാണ് മാനേജ്മെന്‍റ് ഇതര ശ്രേണിയിലുള്ളത്. ഇവയിൽ 75 ശതമാനം കന്നഡിഗർക്കായി നീക്കിവയ്ക്കണം.

ഗ്രൂപ് സി, ഡി ശ്രേണികളിലെ തൊഴിലുകൾ 100 ശതമാനവും കർണാടകക്കാർക്ക് സംവരണം ചെയ്യാനുള്ള ബില്ലും പരിഗണനയിലാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ''കന്നഡ മണ്ണിന്‍റെ മക്കളായ കന്നഡിഗർക്ക് സമാധാനപൂർണമായ ജീവിതം നയിക്കാൻ തൊഴിൽ ഉറപ്പാക്കേണ്ടതുണ്ട്'' എന്ന് വ്യക്തമാക്കിയാണ് സിദ്ധരാമയ്യ ബില്ലുമായി മുന്നോട്ടുപോകുന്നത്.

ആരാണ് മണ്ണിന്‍റെ മക്കൾ?
 

കർണാടകയിൽ ജനിച്ചവർ അല്ലെങ്കിൽ കുറഞ്ഞത് 15 വർഷമായി കർണാടകയിൽ താമസിക്കുന്നവരാണ് കന്നഡിഗർ ഗണത്തിൽ വരുന്നത്. 'ലോക്കൽ കാൻഡിഡേറ്റ്' ശ്രേണിയിൽ വരുന്ന ഇവർക്ക് കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണമെന്നതും നിർബന്ധമാണ്. ഇതിനായി നോഡൽ എജൻസി ടെസ്റ്റ് നടത്തും. അത് ജയിക്കണം.

സംവരണം ഇങ്ങനെ
 

പത്തോ അതിലധികമോ ജീവനക്കാരുള്ള കടകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ബിൽ ബാധകമായിരിക്കും. യോഗ്യരായ കന്നഡിഗരെ ജോലിക്കായി കിട്ടാത്ത സ്ഥാപനങ്ങൾ സർക്കാരുമായോ അനുബന്ധ ഏജൻസികളുമായോ സഹകരിച്ച് മൂന്നുവർഷത്തെ പരിശീലന പദ്ധതികളിലൂടെ കന്നഡിഗരെ യോഗ്യരാക്കി മാറ്റണം. തുടർന്നും യോഗ്യരെ കിട്ടുന്നില്ലെങ്കിൽ വ്യവസ്ഥയിൽ പ്രത്യേക ഇളവിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ കഴമ്പുണ്ടോയെന്ന് സർക്കാർ അന്വേഷിക്കും. തുടർന്നേ ഇളവിന്മേൽ തീരുമാനമെടുക്കൂ. ഇളവ് ലഭിച്ചാലും മാനേജ്മെന്‍റ് ശ്രേണിയിൽ കുറഞ്ഞത് 25 ശതമാനവും ഇതരശ്രേണിയിൽ 50 ശതമാനവും കന്നഡിഗർക്കായി നീക്കിവയ്ക്കണം.

it-job

നിയമം തെറ്റിച്ചാൽ പിഴ

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപ മുതൽ 25,000 രൂപവരെ പിഴ ചുമത്തും. വീഴ്ച തുടർന്നാൽ അത് പരിഹരിക്കാനെടുക്കുന്ന ദിവസം വരെ പിഴയ്ക്ക് പുറമേ ഓരോ ദിവസവും 100 രൂപ വീതം പ്രത്യേക പിഴ ഈടാക്കും. 2016ലും സിദ്ധരാമയ്യ സർക്കാർ സമാന തൊഴിൽ നിയമം കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും വേണ്ടെന്നുവച്ചിരുന്നു.

ഭരണഘടനാ ലംഘനമെന്ന് പൈ
 

സിദ്ധരാമയ്യയുടെ 'മണ്ണിന്‍റെ മക്കൾ' തൊഴിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ത്യയുടെ ടെക് ഹബ്ബെന്ന ബെഗംളൂരുവിന്‍റെ പെരുമ ഇല്ലാതാക്കാനേ ബിൽ ഉപകരിക്കൂ എന്ന് ബയോകോൺ മേധാവി കിരൺ മജുംദാർ-ഷാ പ്രതികരിച്ചു. ഇന്ത്യയുടെ ഭരണഘടയുടെ ലംഘനമാണ് ഈ 'ഫാഷിസ്റ്റ് ബിൽ' എന്ന് ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ഒരു കോൺഗ്രസ് സർക്കാരാണ് ഈ നീക്കം നടത്തുന്നതെന്നത് വിശ്വസിക്കാനാകുന്നില്ല. സ്വകാര്യ കമ്പനികളുടെ റിക്രൂട്ടിങ് ഏജന്‍റായി സർക്കാരുദ്യോഗസ്ഥൻ ഇരിക്കുമെന്നാണോ സിദ്ധരാമയ്യ പറയുന്നത്? ബിൽ ഉപേക്ഷിക്കാൻ സിദ്ധരാമയ്യ തയാറാകണമെന്നും പൈ ആവശ്യപ്പെട്ടു. അസോചം ഉൾപ്പെടെ നിരവധി സംഘടനകളും ബില്ലിനെതിരെ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കന്നഡിഗർക്ക് മുൻഗണന ഉറപ്പാക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും യോഗ്യരായ ജീവനക്കാരെ കിട്ടാത്തവർക്ക് ഇളവ് തേടാനാകുമെന്നും തൊഴിൽ മന്ത്രി എസ്. സന്തോഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com