ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തിരിച്ചു വരവ് നടത്തുമെന്ന പൊതുധാരണയിൽ ഇന്ത്യൻ വിപണി മുന്നേറ്റം നടത്തിയെങ്കിലും ഫലപ്രഖ്യാപനം അടുത്തതോടെ റീടെയ്ൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറഞ്ഞു തുടങ്ങിയതും, വിദേശ ഫണ്ടുകൾ വീണ്ടും വില്പന കടുപ്പിച്ചതും, ഫെഡ് പേടിയിൽ അമേരിക്കൻ വിപണി വീണതും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് തിരുത്തൽ നൽകി. തിങ്കളാഴ്ച മുന്നേറ്റത്തോടെ 23110 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 454 പോയിന്റ് നഷ്ടത്തിൽ 22530 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 76000 പോയിന്റ് കടന്ന ശേഷം 73961 പോയിന്റിലേക്കും വീണു.

ബാങ്കിങ് സെക്ടർ കഴിഞ്ഞ ആഴ്ചയിൽ നഷ്ടമൊഴിവാക്കിയപ്പോൾ ഫെഡ് പേടിയിൽ വീണ നാസ്ഡാകിനൊപ്പം ഇന്ത്യൻ ഐടി സെക്ടർ 5% വീണതാണ് ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചത്തെ വീഴ്ചയിൽ ഏറ്റവും നിർണായകമായത്.  എഫ്എംസിജിയും, എനർജിയും 3%ൽ കൂടുതൽ വീണപ്പോൾ ഫാർമ, ഇൻഫ്രാ, മെറ്റൽ സെക്ടറുകൾ 2%ൽ കൂടുതലും വീണു.

തിരഞ്ഞെടുപ്പ് ഫലവും വിപണിയും

നരേന്ദ്ര മോദി അതിഭൂരിപക്ഷത്തിൽ അധികാരം നേടിയില്ലെങ്കിൽ ഇന്ത്യൻ വിപണിയും 'അതിമുന്നേറ്റം' നേടുകയില്ലെന്നും, എൻഡിഎ ചെറുഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയാൽ വിപണി വീണ്ടും തിരുത്തൽ നേരിട്ടേക്കാമെന്നും കരുതുന്നു. ആർക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും, തൂക്ക് മന്ത്രിസഭക്ക് കളമൊരുങ്ങുകയും ചെയ്താൽ ഇന്ത്യൻ വിപണിയും വീഴ്ച പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് നാളെ വിപണി സഞ്ചരിച്ചേക്കാമെങ്കിലും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളുകളുമായി വ്യത്യാസപ്പെടാറുണ്ടെന്നുള്ളതും കണക്കിലെടുക്കണം.

ഇന്ത്യൻ ജിഡിപി
 

നാലാം പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം വിപണി പ്രതീക്ഷക്കപ്പുറം 7.8% വളർച്ച കുറിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. മൂന്നാം പാദത്തിൽ 8.4% വളർച്ച കുറിച്ച ഇന്ത്യൻ ജിഡിപി നാലാം പാദത്തിൽ 7%ൽ താഴെ മാത്രമേ വളർച്ച കുറിച്ചിട്ടുണ്ടാകൂ എന്നായിരുന്നു വിപണിയുടെ അനുമാനം.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

ആർബിഐയുടെ വെള്ളിയാഴ്ചത്ത നയാവലോകനയോഗ പ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. ആർബിഐ പലിശ നിരക്കിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കില്ലെങ്കിലും പുതിയ സർക്കാർ നിലവിൽ വരുന്ന സാഹചര്യത്തിൽ ജിഡിപി വളർച്ച സാധ്യതകളും സൂചിപ്പിച്ചേക്കാമെന്നതും പ്രതീക്ഷയാണ്.

അമേരിക്കൻ പണപ്പെരുപ്പം
 

ഡോളർ നിരക്ക് ഉയർത്തി നിർത്താനുള്ള ശ്രമത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഫെഡ് അംഗമായ നീൽ കഷ്‌കരിയാണ് ‘’ഫെഡ് നിരക്ക് വർദ്ധന സാധ്യത പൂർണമായി ഒഴിവാക്കിയിട്ടില്ല’’ എന്ന പ്രസ്താവനയോടെ ഫെഡ് റിസേർവിന് നിർണായക മേൽക്കൈ നൽകിയത്. എന്നാൽ അമേരിക്കൻ പിസിഇ ഡേറ്റ ഏപ്രിലിൽ വിപണി നിഗമനത്തിനൊപ്പം മാത്രം വളർച്ച കുറിച്ചത് വിപണിക്ക് അനുകൂലമായി. വെള്ളിയാഴ്ച ഡൗ ജോൺസ്‌ 1%ൽ കൂടുതൽ തിരിച്ചു കയറിയപ്പോൾ ഡെല്ലിന്റെ മോശം റിസൾട്ട് നാസ്ഡാകിന് വീണ്ടും തിരുത്തൽ നൽകി.

ഫെഡ് റിസേർവ് നയതീരുമാനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ ക്രമമാണെന്നത് അടുത്ത ആഴ്ചയിൽ വീണ്ടും ഫെഡ് നിരക്ക് കുറക്കൽ ചർച്ചയെ വീണ്ടും ശക്തമാക്കുന്നത് വിപണിക്ക് അനുകൂലമാണ്. ജൂൺ 11-12 തീയതികളിലാണ് അമേരിക്കൻ കേന്ദ്രബാങ്കിന്റെ അടുത്ത നയാവലോകനയോഗം. സെപ്റ്റംബർ മുതൽ ഫെഡ് റിസർവ് നിരക്ക് കുറച്ചു തുടങ്ങുമെന്നാണ് വിപണി പ്രതീക്ഷ.

share-market

ലോക വിപണിയിൽ അടുത്ത ആഴ്ച
 

വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകളും, ഫെഡ് നിരക്ക് വർധന ചർച്ചകളുമായിരിക്കും അടുത്ത ആഴ്ച അമേരിക്കൻ വിപണിയെ സ്വാധീനിക്കുക. അമേരിക്കയുടെയും, ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾക്കൊപ്പം ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, തിങ്കളാഴ്ച വിപണിയെ സ്വാധീനിക്കും. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശനിരക്ക് തീരുമാനങ്ങൾ വ്യാഴാഴ്ച യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. നിലവിൽ ഇസിബിയുടെ അടിസ്ഥാന പലിശ നിരക്ക് 4.50% ആണ്.

ആർബിഐയുടെ നയാവലോകനയോഗതീരുമാനങ്ങളും വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ചൈനയുടെയും,ജർമനിയുടെയും, ഫ്രാൻസിന്റെയും രാജ്യാന്തരവ്യാപാരക്കണക്കുകളും വെള്ളിയാഴ്ച അതാത് വിപണികളെ സ്വാധീനിക്കും.

ഓഹരികളും സെക്ടറുകളും
 

നിഫ്റ്റി ഈവി & ന്യൂ എയ്ജ് ഓട്ടോമോട്ടീവ് ഇൻഡക്സ് എന്ന പുതിയ സൂചിക എൻഎസ്ഇ ആരംഭിച്ചത് ഇലക്ട്രിക് വാഹന നിർമാണ ഓഹരികൾക്കൊപ്പം ഇവി അനുബന്ധ ഉപകരണ നിർമാണ ഓഹരികൾക്കും അനുകൂലമാണ്.

ഇന്ത്യൻ ഐടി ഭീമന്മാരായ ഇൻഫോസിസിന് പിന്നാലെ ടിസിഎസ്സും ജെൻ എഐ പ്രൊജക്ടുകളെക്കുറിച്ച് വാചാലരാകുന്നത് ഇന്ത്യൻ ഐടി സെക്ടറിന് അനുകൂലമാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കാൾ അമേരിക്കയുടെ ഫെഡ് നിരക്ക് സൂചനകൾ സ്വാധീനിക്കുന്ന ഐടി, ഫാർമ സെക്ടറുകൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തന്നെ യൂണിയൻ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപിക്കുന്നത് ഇന്ത്യൻ വിപണിയിലെ അടുത്ത അവസരമാണ്. കാർഷികം, വളം, റെയിൽവേ, ഡിഫൻസ്, മാനുഫാക്ച്ചറിങ്, ഇൻഫ്രാ സെക്ടറുകൾ വീണ്ടും ആകർഷകമാണ്.

ഇടക്കാല ബജറ്റിൽ പ്രതീക്ഷ വച്ച് മുന്നേറിയെങ്കിലും തിരിച്ചിറങ്ങിയ ശേഷം മൺസൂൺ സൂചനകളിൽ വീണ്ടും തിരിച്ചു കയറിത്തുടങ്ങിയ വളം ഓഹരികളിൽ യൂണിയൻ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപം തുടരാവുന്നതാണ്. നാഷണൽ ഫെർട്ടിലൈസർ, ആർസിഎഫ്, ഫാക്ട്, ദീപക് ഫെർട്ടിലൈസർ മുതലായവ ശ്രദ്ധിക്കാം. മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ മുന്നേറ്റം നടത്തുന്ന റെയിൽവേ ഓഹരികളിലും തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപം തുടരാവുന്നതാണ്.

ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്താൻ തയാറാണെന്ന് ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി പ്രഖ്യാപിച്ചത് വെള്ളിയാഴ്ച അദാനി ഓഹരികൾക്ക് മികച്ച മുന്നേറ്റം നൽകി.

ഇന്ത്യൻ ജിഡിപി വളർച്ച കണക്കുകൾ മെറ്റലിന്റെ ആഭ്യന്തര ഉപഭോഗത്തിൽ വർദ്ധന സൂചിപ്പിക്കുന്നതും, ഫെഡ് നിരക്കിളവുകളും, ചൈനീസ് സ്റ്റിമുലസും രാജ്യാന്തര വിപണിയിൽ ലോഹവില ഉയർത്തുന്നതും ഇന്ത്യൻ മെറ്റൽ സെക്ടറിന് വീണ്ടും അനുകൂലമാണ്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, നാഷണൽ അലുമിനിയം, ഹിന്ദ് കോപ്പർ മുതലായവയിൽ അടുത്ത തിരുത്തൽ അവസരമാണ്.

റെയിൽവേ വാഗൺ നിർമാതാക്കളായ ജുപിറ്റർ വാഗൻസും, ടിറ്റാഗർ റെയിൽ സിസ്റ്റംസും ദീർഘകാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാം. ജുപിറ്റർ വാഗണിന്റെ ഉപകമ്പനിയായ ജുപിറ്റർ ഇമൊബിലിറ്റി ഇന്ത്യയുടെ ആദ്യത്തെ 1 ടൺ ഇലക്ട്രിക് ട്രക്ക് ഇറക്കാനുള്ള അനുമതി സ്വന്തമാക്കിയത് ഓഹരിക്ക് മുന്നേറ്റം നൽകി.

കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ ഓർഡറും കരസ്ഥമാക്കിയ സുസ്‌ലോൺ എനർജി മുന്നേറ്റ പ്രതീക്ഷയിലാണ്. ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡിന് 3.15 മെഗാ വാട്ടിന്റെ 26 വിൻഡ് ടർബൈനുകളുടേതാണ് സുസ്‌ലോണിന്റെ ഏറ്റവും അവസാനത്തെ ഓർഡർ. ബുധനാഴ്ച സുസ്‌ലോണിന് ആദിത്യ ബിർള ഗ്രൂപ്പിന്റെ 551 മെഗാ വാട്ടിന്റെ ഓർഡറും ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 710 മെഗാ വാട്ടിന്റെ കാറ്റാടി യന്ത്രങ്ങളുടെ വിതരണം പൂർത്തിയാക്കിയ സുസ്‌ലോൺ എനർജി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 327% മുന്നേറ്റവും നേടിക്കഴിഞ്ഞു. റിന്യൂവബിൾ എനർജി ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്

എൽഐസി, മാസഗോൺ ഡോക്സ്, സംവർധന മദേഴ്സൺ, ജെൻസോൾ എഞ്ചിനിയറിങ്, കെഎൻആർ കൺസ്ട്രക്ഷൻ, പിഎൻസി ഇൻഫ്രാ, ക്യാപസിറ്റെ ഇൻഫ്രാ, ബ്രിഗേഡ്, സൺടെക്ക് റിയൽറ്റി, ഖൈത്താൻ മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ മികച്ച നാലാം പാദ റിസൾറ്റുകൾ പ്രഖ്യാപിച്ചു.

മെഷീൻ ഗണുക്കൾക്ക് പുതിയ ഡിഫൻസ് ഓർഡർ നേടിയത് ലോകേഷ് മെഷീന് അനുകൂലമാണ്.

ഓർഡർ ബുക്ക് അനുദിനം വളരുന്ന കൊച്ചിൻ ഷിപ്യാർഡിന് വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ 250 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു.

ഐപിഒ

സ്‌പെഷ്യൽറ്റി കെമിക്കൽ കമ്പനിയായ ക്രോണോക്സ് ലാബ് സയൻസിന്റെ ഐപിഓ ജൂൺ മൂന്നിന് ആരംഭിച്ച് ജൂൺ അഞ്ചിന് അവസാനിക്കുന്നു. ബറോഡ ആസ്ഥാനമായ കമ്പനിയുടെ ഐപിഓ വില നിരക്ക് 129-136 രൂപയാണ്. ഹിൻഡാൽകോയുടെ ഉപകമ്പനിയായ നോവലിസിന്റെ അമേരിക്കൻ വിപണിയിൽ നടക്കാൻ പോകുന്ന ഐപിഓയുടെ ഗതിവിഗതികളും, വിജയവും മാതൃകമ്പനിയായ ഹിന്ഡാൽകോക്കും മുന്നേറ്റം നൽകും.

ഹീറോ മോട്ടോർ കോർപ്പിന്റെ ഉപകമ്പനിയായ ഹീറോ ഫിൻകോർപ്പിന്റെ 4000 കോടി രൂപയുടെ ഐപിഓക്ക് സെബിയുടെ അനുമതി ലഭിച്ചു കഴിഞ്ഞത് ഹീറോ മോട്ടോഴ്സിനും അനുകൂലമാണ്.

ക്രൂഡ് ഓയിൽ
 

ഇന്ന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗതീരുമാനങ്ങൾ ക്രൂഡ് ഓയിലിന്റെയും ഗതി നിർണയിക്കും. കഴിഞ്ഞ ആഴ്ച നേട്ടങ്ങൾ കൈവിട്ട് അരശതമാനം നഷ്ടം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച വീണ്ടും 81 ഡോളറിലാണ് ക്ളോസ് ചെയ്തത്.

സ്വർണം
 

തിരുത്തലിന് ശേഷം കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറി തുടങ്ങിയ സ്വർണം വെള്ളിയാഴ്ച വീണ്ടും നേട്ടങ്ങൾ കൈവിട്ട് അരശതമാനം നേട്ടത്തിൽ 2347 ഡോളറിലാണ് ക്ളോസ് ചെയ്തത്.

യുദ്ധമേഖലകളിലൊന്നും അയവില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ ആർബിഐ അടക്കമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് ത്വരിതപ്പെടുത്തുന്നതും സ്വർണത്തിന് അനുകൂലമാണ്. പിസിഇ ഡേറ്റ ക്രമപ്പെടുന്ന സാഹചര്യത്തിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഇറങ്ങുന്നത് സ്വർണത്തിന് അനുകൂലമാണ്.

English Summary:

Indian Market Sees Volatility Ahead of Modi's Possible Comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com