ADVERTISEMENT

നത്തിങ്!– ദുബായിയിൽ പഞ്ചാബിനെ 10 വിക്കറ്റിന് നിലംപരിചാക്കിയ ശേഷം, മാൻ ഓഫ് ദ് മാച്ച് ഷെയ്ൻ വാട്സൻ കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് എന്തു മാറ്റമാണ് ഉൾക്കൊണ്ടത് എന്ന ചോദ്യത്തിന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് നൽ‌കിയ മറുപടി. ‘‘കഴിഞ്ഞ മത്സരങ്ങളിലെല്ലാം അദ്ദേഹം ബാറ്റിങ്ങിൽ കഷ്ടപ്പെടുന്നു എന്നു പലരും പറഞ്ഞപ്പോഴും എനിക്കങ്ങനെ തോന്നിയതേയില്ല. കാരണം അദ്ദേഹം നെറ്റ്സിൽ ഒരു ക്ഷീണവും പ്രശ്നവുമില്ലാതെയാണ് പരിശീലിക്കുന്നത്. സമയവും ഭാഗ്യവും ഒന്ന് ഒത്തു വരേണ്ട കാര്യമേ ഷെയ്നിന് ഉണ്ടായിരുന്നുള്ളൂ..’’

ദുബായിയിൽ ചെന്നൈയുടെ സമയവും ഭാഗ്യവും, മുപ്പത്തൊമ്പതുകാരൻ ഷെയ്ൻ റോബർട്ട് വാട്സണും മുപ്പത്താറുകാരൻ ഫ്രാങ്കോയിസ് ഡുപ്ലെസിയുമായിരുന്നു. ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ അർധ സെഞ്ചുറിയിൽ (52 പന്തിൽ 63) പഞ്ചാബ് കുറിച്ച 178 റൺസ്, വാട്സന്റെയും (53 പന്തിൽ 83*) ഡുപ്ലെസിയുടെയും (53 പന്തിൽ 87*) ഉജ്വല ഇന്നിങ്സുകളിൽ ചെന്നൈ മറികടന്നത് 17.4 ഓവറിൽ. തുടരെ 3 തോൽവികൾക്കു ശേഷം ഒന്നാന്തരം ഒരു ജയം! ഐപിഎലിലെ 20–ാം അർധ സെഞ്ചുറിയാണു വാട്സൻ കുറിച്ചത്. ഡുപ്ലെസിയുടെ 15–ാം അർധ സെഞ്ചുറിയാണിത്.

ഐപിഎൽ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇരുവരും കുറിച്ചു; 106 പന്തിൽ 181 റൺസ്. ഐപിഎൽ ചരിത്രത്തിൽ ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെയുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺചേസിങ്ങാണു ചെന്നൈയുടേത്. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ലയൺസിനെതിരെ 184 റൺസ് ചേസ് ചെയ്തു ജയിച്ചിരുന്നു.

∙ പഞ്ചാബ് ചെയ്തത്?

വാട്സണെതിരെ പഞ്ചാബ് ഒന്നു ചെയ്തില്ല എന്നു പറഞ്ഞു കൂടാ. മുൻ മത്സരങ്ങളിൽ ലെഫ്റ്റ് ആം സ്പിന്നർമാർക്കെതിരെ വാട്സൺ പതറുന്നത് നിരീക്ഷിച്ച അവർ മൂന്നാം ഓവറിൽ തന്നെ ഇരുപത്തഞ്ചുകാരൻ ഹർപ്രീത് ബ്രാറിനു പന്തു നൽ‌കി. ഒരു ലിസ്റ്റ് എ മത്സരം മാത്രം കളിച്ചു പരിചയമുള്ള ബ്രാറിന് ഐപിഎൽ അരങ്ങേറ്റം നൽകിയതു തന്നെ വാട്സണെ ലക്ഷ്യം വച്ചാണ്. ഡൽഹിക്കെതിരായ മത്സരത്തിൽ അക്സർ പട്ടേൽ വാട്സണെ വീഴ്ത്തിയത് പഞ്ചാബിന്റെ മനസ്സിലുണ്ടായിരുന്നെന്നു വ്യക്തം.

ഇടംകയ്യൻമാർക്കെതിരെ വാട്സന്റെ ഐപിഎൽ റെക്കോർഡും വളരെ മോശമായിരുന്നു– 127 റൺസ്, 15.99 ശരാശരി, പുറത്തായത് 8 തവണ! എന്നാൽ വാട്സൺ ആ പ്ലാൻ തുടക്കത്തിലേ പൊളിച്ചു. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോർ. ബ്രാറിന്റെ അടുത്ത ഓവറിൽ തുടരെ 2 ഫോർ, അവസാന ഓവറിൽ ലോങ്ഓണിലൂടെ ഒരു കൂറ്റൻ സിക്സ്. അരങ്ങേറ്റം ബ്രാർ മറക്കാൻ ആഗ്രഹിക്കുന്നതായി– 4 ഓവറിൽ 41 റൺസ്.

∙ ഇനിയെന്തു ചെയ്യും?

ജയിക്കാൻ ഇതിലപ്പുറം എന്തു ചെയ്യണം എന്നാണ് പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ആലോചിക്കുന്നത്. ഐപിഎലിലെ റൺവേട്ടക്കാരിൽ ഒന്നും മൂന്നും സ്ഥാനങ്ങളിൽ രാഹുലും ഓപ്പണിങ് പങ്കാളി മായങ്കുമുണ്ട്. വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് മുഹമ്മദ് ഷമിയുണ്ട്. എന്നിട്ടും 5 കളികളിൽ പഞ്ചാബ് ജയിച്ചത് ഒന്നിൽ മാത്രം.

ഡെപ്ത് ഇല്ലാത്ത മധ്യനിരയും ഒരു ടീം ആയി പെർഫോം ചെയ്യാനാവാത്തതും പഞ്ചാബിനു തിരിച്ചടിയാകുന്നു. വ്യാഴാഴ്ച ഹൈദരാബാദിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com