ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കാൻ ശ്രമം തുടങ്ങി പാക്ക് ക്രിക്കറ്റ് ബോർഡ് ചെയര്‍മാൻ റമീസ് രാജ. ഇതിനു മുന്നോടിയായി ഇന്ത്യ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ മത്സരിക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റ് തുടങ്ങാനാണ് റമീസ് രാജ പദ്ധതിയിടുന്നത്. ദുബായിൽ ഏപ്രിൽ 10 വരെ നടക്കുന്ന ഐസിസി യോഗത്തിൽ പാക്കിസ്ഥാൻ ഇതിനായുള്ള നീക്കങ്ങൾ നടത്തും.

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി സംസാരിക്കുമെന്ന് റമീസ് രാജ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടന്നിട്ട് പത്തു വർഷത്തിലേറെയായി. രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമാണു ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ നടക്കാത്തത്. ഐസിസിയുടെ ടൂർണമെന്റുകളിൽ മാത്രമാണു നിലവിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത്.

ചതുർരാഷ്ട്ര ക്രിക്കറ്റ് പരമ്പര എന്ന ആശയം കഴിഞ്ഞ ജനുവരിയിൽ റമീസ് രാജ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു. ബിസിസിഐ എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും പരമ്പരയുടെ ഭാവി. ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള നാലു ടീമുകൾ ഏറ്റുമുട്ടിയാല്‍ വരുമാനവും അതിനനുസരിച്ച് ഉയരും. 2021 ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഒടുവിൽ നേർക്കുനേർ വന്നത്. മത്സരത്തിൽ പാക്കിസ്ഥാൻ ജയിച്ചു. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നേടിയ ഏക വിജയവും ഇതാണ്.

ഓസ്ട്രേലിയ പാക്കിസ്ഥാനിൽ നടത്തിയ പര്യടനം വൻ വിജയമായ സാഹചര്യത്തിലാണ് പാക്ക് ബോർഡിന്റെ പുതിയ നീക്കം. മൂന്ന് ടെസ്റ്റ്, മൂന്ന് ഏകദിനം, ഒരു ട്വന്റി20 മത്സരങ്ങളാണ് ഓസ്ട്രേലിയ പാക്കിസ്ഥാനില്‍ കളിച്ചത്. 2009 ല്‍ ശ്രീലങ്കൻ ടീം പാക്കിസ്ഥാനിൽവച്ച് ആക്രമിക്കപ്പെട്ട ശേഷം പ്രധാന ക്രിക്കറ്റ് ടീമുകളൊന്നും പാക്കിസ്ഥാനിൽ കളിക്കാൻ പോയിട്ടില്ല. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പര വിജയകരമായി നടത്തിയത് പാക്കിസ്ഥാൻ ബോർഡിന് ആത്മവിശ്വാസം നല്‍കുന്നു.

English Summary: Ramiz Raja hopeful of positive talks with BCCI to resume India-Pakistan bilateral series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com