ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടത്തെ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയതു സമ്മർദ തന്ത്രത്തിന്റെ ഭാഗമായെന്നു സൂചന. രണ്ടരക്കോടിയോളം രൂപ വൈദ്യുതി നിരക്ക് ഇനത്തിൽ കെഎസ്ഇബിക്ക് ലഭിക്കേണ്ടതുണ്ട്. ഈ തുക അടയ്ക്കാത്ത സാഹചര്യത്തിലാണു കെഎസ്ഇബി സ്റ്റേ‍ഡിയത്തിലെ വൈദ്യുതി വിഛേദിച്ചത്. ഈ മാസം 28ന് കാര്യവട്ടത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നടക്കാനിരിക്കുകയാണ്. രാജ്യാന്തര മത്സരത്തിന്റെ പശ്ചാത്തലത്തിൽ കുടിശ്ശികയായ തുക പിരിച്ചെടുക്കാനാണു ഫ്യൂസ് ഊരിയതിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നതെന്നാണ് വിവരം.

എന്നാൽ സ്റ്റേഡിയത്തിൽ കെഎസ്ഇബി വൈദ്യുതി തടസ്സപ്പെടുത്തിയാലും അത് ഇന്ത്യ– ദക്ഷിണാഫ്രിക്ക മത്സരത്തെ ബാധിക്കില്ലെന്നാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം. കളിയുടെ ദിവസം ജനറേറ്ററുകൾ ഉപയോഗിച്ചാണ് സ്റ്റേ‍ഡിയത്തിലെ വെളിച്ചവും മറ്റ് ഉപകരണങ്ങളും നിയന്ത്രിക്കുക.

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസാണ് (ഐഎൽ ആന്‍ഡ് എഫ്എസ്) കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ്(കെഎസ്എഫ്എൽ) ഉപകമ്പനിക്കു കീഴിൽ കാര്യവട്ടം സ്റ്റേഡിയം എന്ന സ്പോർട്സ് ഹബ് നടത്തിവരുന്നത്. സ്റ്റേ‍ഡിയം നിൽക്കുന്ന സ്ഥലം കേരള സർവകലാശാലയുടേതും. സംസ്ഥാന സർക്കാരിനും സ്റ്റേഡിയത്തിൽ പങ്കാളിത്തമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഇവിടെ മൽസരങ്ങൾ സംഘടിപ്പിക്കാനുള്ള 15 വർഷത്തെ പാട്ടക്കരാറുമുണ്ട്.

പാപ്പരായ ഐഎൽ ആന്‍ഡ് എഫ്എസ് കമ്പനി കേന്ദ്രസർക്കാർ നിയമിച്ച ഒരു ബോർഡിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നൂറിലേറെ ഉപകമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഐഎൽ ആൻഡ് എഫ്എസ് ഗ്രൂപ്പിന്റെ കടം 94,000 കോടിയിലേറെ വരുമെന്നാണ് 2019 ലെ കണക്കുകൾ.

നിയമപ്രകാരം കമ്പനിയാണു വൈദ്യുതി ചാർജ് അടയ്ക്കേണ്ടത്. അതു സാധിക്കാതെ വന്നതോടെ ദിവസങ്ങൾക്കു മുൻപാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചത്. പ്രശ്നപരിഹാരത്തിനായി യോഗം ചേർന്നെങ്കിലും കമ്പനിയുടെ കേരളത്തിലെ പ്രതിനിധികൾ കൈമലർത്തി. ഗഡുക്കളായി തുക അടയ്ക്കണമെന്ന നിർദേശം കെഎസ്ഇബി മുന്നോട്ടുവച്ചെങ്കിലും അതിനും കമ്പനി വഴങ്ങിയില്ല. സ്റ്റേഡിയത്തിലെ വെള്ളത്തിന്റെ തുക, നഗരസഭയ്ക്കു നല്‍കേണ്ട നികുതി എന്നിവ അടയ്ക്കേണ്ടതും കമ്പനിയാണ്.

സാമ്പത്തിക പ്രതിസന്ധിയിലുള്ള ഐഎൽ ആന്‍ഡ് എഫ്എസിന് ഇവയൊന്നും അടയ്ക്കാൻ സാധിക്കുന്നില്ല. 2019ൽ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 മത്സരത്തിന്റെ സമയത്തും വൈദ്യുതിയുമായി ബന്ധപ്പെട്ടു സമാനമായ പ്രതിസന്ധി കാര്യവട്ടം സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇടപെട്ടാണ് അന്ന് സ്റ്റേഡിയം തയാറാക്കി എടുത്തത്. ഇത്തവണത്തെ ഗ്രൗണ്ടിലെ പിച്ച് അടക്കം ലക്ഷങ്ങൾ മുടക്കി മത്സരത്തിനായി തയാറാക്കുന്നതും കെസിഎയാണ്. പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് 37 ഏക്കറിൽ അരലക്ഷം കാണികൾക്ക് മൽസരം കാണാനാകുന്ന ഗ്രീൻഫീൾഡ് സ്റ്റേഡിയം 161 കോടി രൂപ ചെലവഴിച്ച് നിർമിച്ചത്.

കാര്യവട്ടം സ്റ്റേഡിയം. ചിത്രം∙ മനോരമ
കാര്യവട്ടം സ്റ്റേഡിയം. ചിത്രം∙ മനോരമ

അതേസമയം കെസിഎയും സർക്കാരും ഐഎൽ ആന്‍ഡ് എഫ്എസ് കമ്പനിക്കു പണം കൊടുക്കാനുമുണ്ട്. സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമ്പോള്‍ നിശ്ചിത തുകകളും വാർഷിക ഫീസും കമ്പനിക്കു നൽകേണ്ടതുണ്ട്. ഇതിലും വീഴ്ച വന്നു.ഐഎൽ ആന്‍ഡ് എഫ്എസിന്റെ തിരുവനന്തപുരത്ത് ഓഫിസ് ഇപ്പോൾ പൂർണരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണു ലഭിക്കുന്ന വിവരം. സംരക്ഷിക്കാനാളില്ലാതെ സ്റ്റേഡിയത്തിലെ പുൽമൈതാനം നേരത്തs നശിച്ചുപോയത് സ്പോർട്സ് ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

English Summary: Follow Up story on Electricity cut-off at Karyavattom Greenfield Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com