ADVERTISEMENT

ചെന്നൈ ∙ ഇംഗ്ലണ്ട്, തീർന്നില്ല... ദേ പിന്നാലെ പാക്കിസ്ഥാനും... ആധികാരിക ജയങ്ങളോടെ ലോകകപ്പിൽ പുതുചരിത്രം രചിക്കുകയാണ് അഫ്ഗാനിസ്ഥാൻ. 2015ൽ നടന്ന ലോകകപ്പിൽ സ്കോട്‌ലൻഡിനെതിരെ മൂന്നു പന്തുകൾ ശേഷിക്കെ നേടിയ ഒരു വിക്കറ്റ് ജയം മാത്രം എടുത്തുകാട്ടാനുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ ഇത്തവണ വീഴ്ത്തിയതാകട്ടെ നിലവിലെ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനെയും. ഇംഗ്ലണ്ടിനെ 69 റൺസിന് തകർ‌ത്ത അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ആറു പന്തുകൾ ശേഷിക്കെ 8 വിക്കറ്റിനാണ് തോൽപ്പിച്ചത്.

ലോകകപ്പിൽ ഇരുപതു മത്സരങ്ങളിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ മൂന്നാം ജയമാണിത്. ലോകകപ്പിൽ‌ മുൻ ലോക ചാംപ്യന്മാരായ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയവുമാണിത്. ഒരു ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ രണ്ടു മത്സരങ്ങൾ ജയിക്കുന്നതും ഇതാദ്യമായാണ്. എതിരാളികൾക്കു മുന്നിൽ തോറ്റമ്പി മടങ്ങാൻ വിധിക്കപ്പെട്ടവർ എന്ന വിശേഷണവും പേറിവന്ന അഫ്ഗാനിസ്ഥാൻ രണ്ടു വമ്പൻ ജയങ്ങളോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നു. 

ഏകദിനത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് അഫ്ഗാനിസ്ഥാൻ നേടുന്ന  ഏറ്റവും വലിയ ജയത്തിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. 2014ൽ ദുബായിൽ യുഎഇ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നതാണ് അഫ്ഗാനിസ്ഥാന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച വിജയം. 2014ൽ ദുർബലരായ യുഎഇയ്ക്കെതിരെയായിരുന്നെങ്കിൽ അതിലും മികവാർന്ന റൺചേസിലൂടെ വീഴ്ത്തിയത് ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനെയാണെന്നതാണ് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നത്.

ലോകകപ്പിൽ ഒരു മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ മൂന്നു ബാറ്റർമാർ അർധസെഞ്ചറി നേടുന്നത് ഇതാദ്യമായാണ്. ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (53 പന്തിൽ 65) ഇബ്രാഹിം സാദ്രാനും (113 പന്തിൽ 87) നേടിയ അർധ സെഞ്ചറികൾ‌ക്കു പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് ഷാ (84 പന്തിൽ 77) അർധ സെഞ്ചറി തികച്ചു പുറത്താകാതെ നിന്നു. നാലാമനായിറങ്ങിയ നായകൻ ഹഷ്മത്തുല്ല ഷഹിദിയും ഒട്ടും മോശമായില്ല. 45 പന്തിൽ 48 റൺസോടെ പുറത്താകാതെ നിന്ന നായകൻ ടീമിന്റെ വിജയമുറപ്പിച്ചു.

Afghanistan-vs-pakistan-2310
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ

റൺചേസിൽ മികച്ച കൂട്ടുകെട്ടുകളുടെ പിൻബലത്തിലാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ മറികടന്നത്. റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സാദ്രാനും ഒന്നാം വിക്കറ്റിൽ 128 പന്തിൽ പടുത്തുയർത്തിയ 130 റൺ കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ വിജയത്തിന് അടിത്തറ പാകിയത്. രണ്ടാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഇബ്രാഹിം സാദ്രാൻ സഖ്യം 74 പന്തുകൾ നേരിട്ട് 60 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഹഷ്മത്തുല്ല ഷഹിദി – റഹ്മത്ത് ഷാ സഖ്യത്തിന്റെ 93 പന്തിൽ 96 റൺസിന്റെ അപരാജിത കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചു.

അതേസമയം, മൂന്നു തുടർപരാജയങ്ങളോടെ ലോകകപ്പിൽ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. മൂന്നു തുടർതോൽവികൾ പാക്കിസ്ഥാന്റെ സെമിപ്രതീക്ഷകൾക്കു മേൽ കരിനിഴൽ വിഴ്ത്തി. 5 മത്സരങ്ങളിൽ നിന്ന് രണ്ടു ജയങ്ങളുമായി 4 പോയിന്റ് മാത്രമുള്ള പാക്കിസ്ഥാന് ഇനി നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ്.

English Summary:

Afghanistan beat Pakistan in ODI World Cup 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com