ADVERTISEMENT

കേപ്ടൗൺ ∙ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇതിലും മികച്ചൊരു പുതുവത്സര സമ്മാനം കിട്ടാനില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിൽ 7 വിക്കറ്റിന്റെ ജയത്തോടെ 2024ലെ വിജയക്കുതിപ്പിന് ടീം ഇന്ത്യ തുടക്കമിട്ടപ്പോൾ കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ പിറന്നത് ചരിത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ കുറഞ്ഞ പന്തുകളിലെ വിജയമെന്ന റെക്കോർ‍ഡും (642 പന്ത്) അവിസ്മരണീയ ജയത്തിനൊപ്പം ഇന്ത്യൻ ടീമിനു സ്വന്തമായി. സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റിൽ 3 ദിവസത്തിനിടെ ഇന്നിങ്സ് തോൽവി വഴങ്ങി നാണംകെട്ട ഇന്ത്യ വെറും ഒന്നര ദിവസത്തിനുള്ളിൽ ആതിഥേയരുടെ കഥകഴിച്ചാണ് ന്യൂലാൻഡ്സിൽ തിരിച്ചടിച്ചത്.

രണ്ടാം ഇന്നിങ്സിൽ ഇന്നലെ 176 റൺസിന് ഓൾഔട്ടായ ദക്ഷിണാഫ്രിക്ക 79 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽവച്ചത്. 12 ഓവറിൽ ഇന്ത്യ അതു പിന്നിട്ടു.  2 മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയായി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം ഇത്തവണയും സഫലമായില്ലെങ്കിലും ഇവിടെ ഇന്ത്യ സമനില നേടുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. 2011ൽ എം.എസ്.ധോണിയുടെ നേതൃത്വത്തിലാണ് ഇതിനു മുൻപ് സമനില പിടിച്ചത് (1–1). 

ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ തകർത്ത മുഹമ്മദ് സിറാജ് പ്ലെയർ ഓഫ് ദ് മാച്ച്  ആയപ്പോൾ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗറുമാണ് പരമ്പരയിലെ താരങ്ങൾ. 6 വിക്കറ്റുമായി രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയതു ബുമ്രയാണ്. ഇതോടെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ഡൻ‌ മാർക്രം 2–ാം ഇന്നിങ്സിൽ നേടിയ സെഞ്ചറി (106) പാഴായി. 

ബുമ്ര അറ്റാക്ക് !

ഒരു ദിവസത്തിനിടെ 23 വിക്കറ്റ വീണ ഒന്നാം ദിനത്തിന്റെ നടുക്കുന്ന ഓർമകളുമായാണ് 3ന് 62 എന്ന സ്കോറിൽ ഇന്നലെ ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനഃരാരംഭിച്ചത്. 36 റൺസിന്റെ കടവും പിച്ചിലെ പച്ചപ്പും അവരുടെ ചങ്കിടിപ്പ് കൂട്ടി. അതു നന്നായി മുതലെടുത്ത ജസ്പ്രീത് ബുമ്ര ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് ബെഡിങ്ങാമിനെ (11) വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീടെല്ലാം ഒരു പേക്കിനാവു പോലെയായിരുന്നു ആതിഥേയ ബാറ്റർമാർക്ക്. വരുന്നു, മുട്ടിടിച്ചുനിൽക്കുന്നു, മടങ്ങിപ്പോകുന്നു എന്ന രീതിയിൽ ഘോഷയാത്ര കണ്ട് അവരുടെ ആരാധകരും തലകുനിച്ചു. 

ഒറ്റയാനായി മാർക്രം

ഉജ്വല സെഞ്ചറിയുമായി എയ്ഡൻ മാർക്രം (103 പന്തിൽ 106) മാത്രം ചെറുത്തുനിന്നെങ്കിലും മറ്റൊരാൾക്കു പോലും 11 റൺസിന് അപ്പുറം കടക്കാനായില്ല. റബാദയെ ഒരറ്റത്തു കാഴ്ചക്കാരനാക്കി നിർത്തി (2) എട്ടാം വിക്കറ്റിൽ മാർക്രം നേടിയ 51 റൺസാണ് ഇന്ത്യൻ ജയം കുറച്ചെങ്കിലും വൈകിച്ചത്. ഒടുവിൽ ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ സൂപ്പർഹീറോ മുഹമ്മദ് സിറാജ് തന്നെ മാർക്രത്തെ പുറത്താക്കി ആതിഥേയരുടെ അവസാന പ്രതിരോധവും പൊളിച്ചു. ഇന്നലെ വീണ 7 വിക്കറ്റുകളിൽ അഞ്ചും സ്വന്തമാക്കിയ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ ഒൻപതാം 5 വിക്കറ്റ് നേട്ടമാണിത്. 

79 റൺസിന്റെ നേരിയ ലീഡ് നേടിയ ദക്ഷിണാഫ്രിക്കയുടെ അവശേഷിക്കുന്ന മോഹങ്ങൾ അടിച്ചുപരത്തിയത് യശസ്വി ജയ്സ്വാളും (23 പന്തിൽ 28) രോഹിത് ശർമയും (17 നോട്ടൗട്ട്) ചേർന്നാണ്. 

ആദ്യ 6 ഓവറിൽ ഇരുവരും ചേർന്നു 44 റൺസ് നേടിയതോടെ പിന്നീടെത്തിയവർക്കു കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല. 12 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

English Summary:

India vs South africa cricket match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com