തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തകർത്തു; മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ
Mail This Article
മുംബൈ ∙ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലെ ‘ബഡാ ഭായ്’ തങ്ങൾ തന്നെയാണെന്ന് മുംബൈ ടീം ഒരിക്കൽ കൂടി തെളിയിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനവുമായി സെമിഫൈനലിൽ എത്തിയ തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തോൽപിച്ച മുംബൈ, തങ്ങളുടെ 48–ാം രഞ്ജി ട്രോഫി ഫൈനലിന് ടിക്കറ്റെടുത്തു. 41 തവണ കിരീടം ചൂടിയ മുംബൈ തന്നെയാണ് ചാംപ്യൻമാരുടെ പട്ടികയിലും മുന്നിൽ. സ്കോർ: തമിഴ്നാട് ഒന്നാം ഇന്നിങ്സ് 142, രണ്ടാം ഇന്നിങ്സ് 162. മുംബൈ ഒന്നാം ഇന്നിങ്സ് 378. രണ്ട് ഇന്നിങ്സിലുമായി 4 വിക്കറ്റും ഒന്നാം ഇന്നിങ്സിൽ സെഞ്ചറിയും നേടിയ മുംബൈ താരം ഷാർദൂൽ ഠാക്കൂറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
എറിഞ്ഞിട്ട് മുംബൈ
9ന് 353 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച മുംബൈ 378 റൺസിന് ഓൾഔട്ട് ആയെങ്കിലും 232 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആതിഥേയർക്ക് മത്സരത്തിൽ കൃത്യമായ ആധിപത്യം നേടിക്കൊടുത്തു. സെഞ്ചറി നേടിയ ഷാർദൂൽ ഠാക്കൂറിനു പുറമേ, 89 റൺസുമായി പുറത്താകാതെ നിന്ന പത്താമൻ തനുഷ് കോട്ടിയാനും മുംബൈ നിരയിൽ തിളങ്ങി. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ, രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാടിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഫോമിലുള്ള ബാറ്റർമാരായ സായ് സുദർശനെയും (5) എൻ.ജഗദീശനെയും (0) തുടക്കത്തിൽ തന്നെ നഷ്ടമായതോടെ തമിഴ്നാട് പതറി. ഒരറ്റത്ത് അർധ സെഞ്ചറിയുമായി ചെറുത്തുനിന്ന ബാബ ഇന്ദ്രജിത്താണ് (70) തമിഴ്നാടിന്റെ സ്കോർ 100 കടക്കാൻ സഹായിച്ചത്. മുംബൈക്കു വേണ്ടി സ്പിന്നർ ഷംസ് മുലാനി 4 വിക്കറ്റ് വീഴ്ത്തി.
Read Also: ഇന്ത്യ – പാക്ക് ട്വന്റി20 പോരാട്ടത്തിന് വൻ ഡിമാൻഡ്; ടിക്കറ്റ് വില 1.86 കോടി രൂപ വരെ!
തിരിച്ചടിച്ച് വിദർഭ
നാഗ്പുർ ∙ രഞ്ജി ട്രോഫി സെമിഫൈനലിൽ മധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിങ്സിൽ 82 റൺസ് ലീഡ് വഴങ്ങേണ്ടിവന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവുമായി വിദർഭ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 6ന് 343 എന്ന നിലയിലാണ് വിദർഭ. 97 റൺസുമായി യഷ് റാത്തോഡും 14 റൺസുമായി ആദിത്യ സർവഡെയുമാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ വിദർഭയ്ക്കിപ്പോൾ 261 റൺസ് ലീഡുണ്ട്.