‘അടിച്ച് കേറി’ വിൻഡീസ് ബാറ്റർമാർ, 35 റൺസ് വിജയം; ഒൻപതു പേരുമായി കളിച്ച ഓസ്ട്രേലിയ തോറ്റു
Mail This Article
പോർട്ട് ഓഫ് സ്പെയിന്‍∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച് വെസ്റ്റിൻഡീസ്. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന പോരാട്ടത്തിൽ 35 റൺസിനാണ് വിൻഡീസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് നാലു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തപ്പോൾ ഓസ്ട്രേലിയയ്ക്ക് മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടാൻ മാത്രമാണു സാധിച്ചത്. 25 പന്തിൽ 75 റൺസെടുത്ത വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനാണു കളിയിലെ താരം.
ടോസ് നേടിയ ഓസീസ് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഷായ് ഹോപിനെ (14 റൺസ്) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ജോൺസൺ ചാള്‍സിനെ കൂട്ടുപിടിച്ച് പുരാന്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ഫലം കാണുകയായിരുന്നു. 31 പന്തുകൾ നേരിട്ട ജോൺസൺ 40 റൺസെടുത്തു പുറത്തായി. 25 പന്തുകൾ നേരിട്ട ക്യാപ്റ്റൻ റോവ്മൻ പവൽ 52 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫെയ്ൻ റുഥർഫോർഡും (18 പന്തിൽ 47), ഷിംറോൺ ഹെറ്റ്മിയറും (13 പന്തിൽ 18) പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ ജോഷ് ഇംഗ്ലിഷ് ഓസീസിനായി അർധ സെഞ്ചറി നേടി. 30 പന്തിൽ 55 റൺസെടുത്താണു താരം പുറത്തായത്. ക്യാപ്റ്റൻ മിച്ചൽ മാർഷിന് (നാല് റൺസ്) തിളങ്ങാനായില്ല. മധ്യനിര ബാറ്റർമാർ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും വെസ്റ്റിന്‍ഡീസ് ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.
ആകെ ഒൻപതു താരങ്ങളെ മാത്രമാണ് ഓസ്ട്രേലിയ കളിക്കാൻ ഇറക്കിയത്. സിലക്ടർ ജോർജ് ബെയ്‍ലിയും പരിശീലകൻ ആൻഡ്രു മക്ഡൊണാൾഡും ഫീൽഡ് ചെയ്യാൻ ഇറങ്ങി. പാറ്റ് കമിൻസ്, ഗ്ലെൻ മാക്സ്‍വെൽ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയ്നിസ്, കാമറൂൺ ഗ്രീന്‍ എന്നിവർ ഇതുവരെ ലോകകപ്പ് ടീമിനൊപ്പം ചേർന്നിട്ടില്ല. ഐപിഎല്ലിനു ശേഷം വിശ്രമത്തിലാണ് ഈ താരങ്ങൾ.