ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യയുടെ മൂന്നു സീനിയർ താരങ്ങളാണ് ട്വന്റ20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. വിരാട് കോലിക്കു പുറമെ ക്യാപ്റ്റൻ രോഹിത് ശർമ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് കളമൊഴിഞ്ഞത്. ഇതോടെ ട്വന്റി20യിൽ പുതിയ യുഗത്തിനു തന്നെ ഇന്ത്യൻ ടീമിൽ തുടക്കമാകുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ പര്യടനത്തിൽ പൂർണമായും യുവതാരങ്ങളാണ് കളിക്കുന്നത്. ശുഭ്മാൻ ഗില്ലാണ് നായകൻ. ലോകകപ്പിൽ കളിച്ചവരിൽ മൂന്നു പേർ മാത്രമാണ് ടീമിലുള്ളത്.

ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനാകും ‘യഥാർഥ’ ട്വന്റി20 ടീം കളത്തിലിറങ്ങുക. രോഹിത് ശർമയുടെ ഒഴിവിൽ പുതിയ ക്യാപ്റ്റനെയും കണ്ടത്തേണ്ടതുണ്ട്. ടീമിനെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാകും ട്വന്റി20യിൽ ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോർട്ട്. 2022 ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20യിൽ വിട്ടുനിന്നപ്പോൾ ഹാർദിക്കിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് വിരമിച്ചതോടെ ഹാർദിക് സ്ഥിരം ക്യാപ്റ്റനാകും എന്നുതന്നെയാണ് കരുതുന്നത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനവും രോഹിത്തിൽനിന്ന് ഹാർദിക് ഏറ്റെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ.

വിരാട് കോലിയും രോഹിത് ശർമയും ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം ആവശ്യപ്പെട്ടതായാണ് സൂചന. അങ്ങനെയെങ്കിൽ ഏകദിനത്തിലും രോഹിത്തിനു പകരം മറ്റൊരാൾ ഇന്ത്യൻ ടീമിനെ നയിക്കും. നിലവിൽ സാഹചര്യത്തിൽ കെ.എൽ.രാഹുലാകും രോഹിത്തിന്റെ അഭാവത്തിന്റെ ഏകദിന ക്യാപ്റ്റനെന്നാണ് സൂചന. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കെ.എൽ.രാഹുലിനെ പരിഗണിച്ചിരുന്നില്ല. എങ്കിലും ഏകദിനത്തിൽ താരം തുടർന്നുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മൂന്നു ട്വന്റി20യും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്കൻ പര്യടനത്തിലുള്ളത്. പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ ആദ്യ ചുമതലയും ശ്രീലങ്കൻ പര്യടനമാണ്. പരമ്പരയ്ക്കു മുന്നോടിയായി സപ്പോർട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്ന തിരക്കിലാണ് ഗംഭീർ. തനിക്കൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉണ്ടായിരുന്ന, മുംബൈ മലയാളി അഭിഷേക് നായരെ ബാറ്റിങ് പരിശീലകനായി കൊണ്ടുവരാൻ ഗംഭീർ ശ്രമിക്കുന്നതായാണ് വിവരം. ബോളിങ് പരിശീലകനായി മുൻതാരം വിനയ് കുമാറിന്റെ പേര് ഗംഭീർ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ വിനയ് കുമാറിന്റെ കാര്യത്തിൽ ബിസിസിഐക്ക് എതിർപ്പുണ്ടെന്നാണ് വിവരം.

പകരം സഹീർ ഖാൻ, ലക്ഷ്മിപതി ബാലാജി എന്നിവരെയാണ് ബിസിസിഐ നിർദേശിച്ചത്. 92 മത്സരങ്ങളിൽ നിന്നായി 311 ടെസ്റ്റ് വിക്കറ്റുകളും നീല ജഴ്സിയിൽ 309 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 610 വിക്കറ്റുകളും സഹീർ ഖാൻ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ഇടങ്കയ്യൻ പേസർമാരിൽ ഒരാളായാണ് സഹീറിനെ പരിഗണിക്കുന്നത്. ഇന്ത്യയ്ക്കായി എട്ടു ടെസ്റ്റുകൾ കളിച്ച ബാലാജി, 27 വിക്കറ്റുകളും 30 ഏകദിനങ്ങളിൽനിന്ന് 34 വിക്കറ്റും നേടിയിട്ടുണ്ട്.

English Summary:

No Vinay Kumar, BCCI To Pick Bowling Coach From These Two Former Stars: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com