ADVERTISEMENT

മഡ്രിഡ്∙ ഫിഫ ദ് ബെസ്റ്റ് പുരുഷ ഫു‍ട്ബോൾ താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ അർജന്റീന സൂപ്പര്‍ താരം ലയണൽ മെസ്സിക്ക് വോട്ട് ചെയ്തതിന് ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബയ്ക്കെതിരെ ആരാധകരുടെ വംശീയാധിക്ഷേപം. താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് വ്യാപക അധിക്ഷേപ വാക്കുകൾ ഉയരുന്നത്. റയൽ മഡ്രിഡിലെ സഹ താരമായ കരിം ബെൻസേമയ്ക്കു മുകളിൽ ലയണൽ മെസ്സിക്കു വോട്ടു നൽകിയതാണു പ്രകോപനത്തിനു കാരണം.

കിലിയൻ എംബപെ, ബെൻസേമ എന്നിവരെ മറികടന്നാണ് മെസ്സി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയത്. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ വോട്ടു ചെയ്തവരുടെ വിശദ വിവരങ്ങൾ പുറത്തുവന്നു. മെസ്സിക്ക് ആദ്യ വോട്ട് നൽകിയ അലാബ, ബെൻസേമയ്ക്ക് രണ്ടാം വോട്ടും എംബപ്പെയ്ക്കു മൂന്നാം വോട്ടുമാണു കൊടുത്തത്. താരത്തിനെതിരെ ഹാഷ്ടാഗ് ക്യാംപെയ്നും നടക്കുന്നുണ്ട്.

അതേസമയം വോട്ടു ചെയ്യുന്ന കാര്യം ഓസ്ട്രിയൻ ടീം ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് അലാബ പ്രതികരിച്ചു. ഓസ്ട്രിയൻ ടീമിലുള്ള എല്ലാവർക്കും വോട്ടവകാശമുണ്ടെന്നും, വോട്ടിങ്ങിലൂടെയാണു മെസ്സിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും അലാബ സമൂഹമാധ്യമത്തിൽ കുറിച്ചു. 2016ൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അവതരിപ്പിച്ച ശേഷം മെസ്സി ഇതു രണ്ടാം വട്ടമാണ് പുരസ്കാരം നേടുന്നത്. 2019ലായിരുന്നു മുൻപത്തെ പുരസ്കാര നേട്ടം.

ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, ഏഴു തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നീ പുരസ്കാരങ്ങളാണു മെസ്സി നേടിയത്. ‍ഖത്തർ ലോകകപ്പിൽ ഫൈനലിലെ 2 ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ നേടിയ മെസ്സി 3 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

English Summary: David Alaba is racially abused online after voting for Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com