ADVERTISEMENT

മ്യൂണിച്ച്∙ ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു ബെക്കൻബോവറിന്റെ അന്ത്യമെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. മരണസമയത്ത് കുടുംബാംഗങ്ങൾ അരികിലുണ്ടായിരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ ‘ഓൾറൗണ്ട് ഫുട്‌ബോളറും’ അറ്റാക്കിങ് സ്വീപ്പർ പൊസിഷന്റെ ഉപജ്‌ഞാതാവുമാണ് ആരാധകകർ ‘കൈസർ’ എന്നു വിളിക്കുന്ന ബെക്കൻബോവർ. ക്യാപ്‌റ്റൻ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ജർമനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂർവ ബഹുമതി ബെക്കൻബോവർക്ക് അവകാശപ്പെട്ടതാണ്.

2006 ലോകകപ്പിലെ മുഖ്യ സംഘാടകനും ഈ മുൻ മിഡ് ഫീൽഡർ ആയിരുന്നു. കൈസറിനു പുറമേ എംപറർ എന്ന ഓമനപ്പേരിലും അറിയപ്പെടുന്ന ഇദ്ദേഹത്തിന് ‘ടോട്ടൽ ഫുട്‌ബോളർ’ എന്ന പേരു കൂടുതൽ ചേരും. കളിക്കാരൻ, പരിശീലകൻ എന്നീ റോളുകൾക്കു ശേഷം ഫുട്ബോൾ ഭരണകർത്താവിന്റെ റോളിലുമെത്തി. രണ്ടു തവണ ബലോൻ ദ് ഓർ പുരസ്കാരവും നേടി.

ബയൺ മ്യൂണിക് അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിനു തുടക്കമിട്ടു. 1974 മുതൽ ബയൺ മ്യൂണിക്കിനൊപ്പം തുടർച്ചയായി മൂന്നു യൂറോപ്യൻ കപ്പുകൾ നേടി. ടീമിനായി 582 മത്സരങ്ങളിൽ കളത്തിലിറങ്ങി. എന്നാൽ പരിശീലകനെന്ന നിലയിൽ വിജയം കണ്ടില്ല. ഒരു ബുന്ദ‌സ്‌ലിഗയും യുവേഫ കപ്പുമാണ് ബെക്കൻബോവർ ബയണിനു നേടിക്കൊടുത്തത്. 1977ൽ ന്യൂയോർക്ക് കോസ്‌മോസിലെത്തി. മൂന്നു തവണ ന്യൂയോർക്ക് കോസ്‌മോസിനെ സൂപ്പർബൗൾ ചാംപ്യൻമാരാക്കി. ‌എസ്‌വി ഹാംബർഗ് ആണ് കളിച്ച മറ്റൊരു ക്ലബ്. അവിടെയും ഒരു തവണ ബുന്ദസ്‌ലിഗ നേടി.

1966, 1970, 1974 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. ജർമനിക്കുവേണ്ടി 19 വർഷത്തിനിടെ 103 മത്സരങ്ങളിൽനിന്നായി 13 ഗോളുകൾ നേടി. ദീർഘകാലം ടീമിന്റെ നായകനായിരുന്നു. ലോക ഫുട്‌ബോൾ ചരിത്രത്തിൽ കളിക്കാരനായും പരിശീലകനായും കിരീടം നേടിയ ആദ്യ താരവും ജർമൻകാരുടെ പ്രിയപ്പെട്ട ‘കൈസർ’ തന്നെ. പിന്നീട് ഒരാൾ ഈ റെക്കോർഡിന് ഒപ്പമെത്തിയത് അടുത്തിടെയാണ്. 1998ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ നായകനും 2018ൽ കിരീടം നേടുമ്പോൾ പരിശീകനുമായിരുന്ന ദിദിയെ ദെഷാം.

1974 ലോകകപ്പ് ഫൈനലിൽ സാക്ഷാൽ യൊഹാൻ ക്രൈഫിന്റെ ടീമിനെ തോൽപിച്ചാണ് ബെക്കൻബോവറിന്റെ ടീം കിരീടം ചൂടിയത്. തുടക്കത്തിൽ തന്നെ ഒരു ഗോളിനു പിന്നിലായിട്ടും തിരിച്ചടിക്കാൻ ജർമനിക്കു കരുത്തു നൽകിയത്. 1971ലും 1976ലും യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com