ചാവി ഹെർണാണ്ടസിനെ പുറത്താക്കി ബാർസിലോന, ഹാൻസി ഫ്ലിക്ക് പുതിയ പരിശീലകൻ
Mail This Article
മഡ്രിഡ് ∙ ക്ലബ്ബിന്റെ ദയനീയമായ സാമ്പത്തികാവസ്ഥയെക്കുറിച്ചു മാധ്യമസമ്മേളനത്തിൽ തുറന്നടിച്ച പരിശീലകൻ ചാവി ഹെർണാണ്ടസിനെ പുറത്താക്കാൻ സ്പാനിഷ് ക്ലബ് ബാർസിലോന തീരുമാനിച്ചു. ഞായറാഴ്ച സെവിയ്യയ്ക്കെതിരെ നടക്കുന്ന ലാ ലിഗ മത്സരം പരിശീലകനെന്ന നിലയിൽ ചാവിയുടെ അവസാന മത്സരമായിരിക്കുമെന്നു ക്ലബ് മാനേജ്മെന്റ് അറിയിച്ചു. മുൻ ബയൺ മ്യൂണിക് പരിശീലകൻ ഹാൻസി ഫ്ലിക് ബാർസയുടെ പുതിയ കോച്ചാകുമെന്നാണ് സൂചനകൾ.
ബാർസിലോനയ്ക്കായി 767 മത്സരങ്ങൾ കളിച്ച, 25 മേജർ ട്രോഫികൾ നേടിയിട്ടുള്ള ചാവിക്ക്, കോച്ചായി ചുമതലയേറ്റ കഴിഞ്ഞ വർഷം ക്ലബ്ബിനെ ലാ ലിഗ ജേതാക്കളാക്കാൻ സാധിച്ചു. എന്നാൽ, ഈ വർഷത്തെ തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ, ഈ സീസൺ അവസാനിക്കുന്നതോടെ ജോലി വിടുമെന്നു ചാവി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ക്ലബ് പ്രസിഡന്റ് ജോൻ ലപോർട്ടയുടെ നിർബന്ധത്തിനു വഴങ്ങി തുടരാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മത്സരത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ, ബാർസയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു ചാവി തുറന്നടിച്ചു. റയൽ മഡ്രിഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകളോടു പിടിച്ചുനിൽക്കാൻ പറ്റിയ സ്ഥിതിയിലല്ല ബാർസയെന്നായിരുന്നു നാൽപത്തിനാലുകാരൻ ചാവിയുടെ വിമർശനം. ഇതു ക്ലബ് മാനേജ്മെന്റിനെ ചൊടിപ്പിച്ചു.