ADVERTISEMENT

ന്യൂഡൽഹി ∙ ഇങ്ങനെയൊരു തോൽവി മേരി കോം പ്രതീക്ഷിച്ചിരുന്നില്ല; ഇങ്ങനെയൊരു മടക്കം അർഹിച്ചിരുന്നുമില്ല! 3 കുട്ടികളുടെ അമ്മയും ഒരു കുട്ടിയുടെ വളർത്തമ്മയുമായതിനു ശേഷം, മുപ്പത്തിയെട്ടാം വയസ്സിൽ ഇന്ത്യൻ ബോക്സിങ്ങിലെ ഇതിഹാസതാരം ഒളിംപിക്സിൽ നിന്നു മടങ്ങുന്നതു ദൗർഭാഗ്യകരമായ തോൽവിയോടെ. വനിതകളുടെ ഫ്ലൈവെയ്റ്റ് (51 കിലോഗ്രാം) വിഭാഗം പ്രീക്വാർട്ടറിൽ കൊളംബിയയുടെ മുപ്പത്തിരണ്ടുകാരി ഇൻഗ്രിറ്റ് വലൻസിയയോട് ഇഞ്ചോടിഞ്ച് പൊരുതിയിട്ടും മേരി തോൽവിയേറ്റു വാങ്ങിയത് ഇന്ത്യൻ ആരാധകർക്കും നൊമ്പരമായി. ആകെയുള്ള 3 റൗണ്ടുകളിൽ രണ്ടിലും മേരി മുന്നിട്ടു നിന്നെങ്കിലും ആകെയുള്ള 5 ജഡ്ജിമാരിൽ 3 പേരുടെയും അന്തിമ വിധിനിർണയം അനുകൂലമായത് കൊളംബിയൻ താരത്തിനു നേട്ടമായി. വിധികർത്താക്കളുടെ സ്പ്ലിറ്റ് തീരുമാനത്തിൽ വിജയിയായത് ചുവപ്പു വേഷത്തിൽ മത്സരിച്ച കൊളംബിയൻ താരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോഴും മേരി കൈയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തു. മുഷ്ടി നെഞ്ചോടു ചേർത്ത് റിങ്ങിനെ നമിച്ച് മേരി വിടപറഞ്ഞതോടെ അസ്തമിക്കുന്നത് ഇന്ത്യൻ ബോക്സിങ്ങിലെ ഇതിഹാസകാലം. 40 വയസ്സിനു മുകളിലുള്ളവർക്ക് ഒളിംപിക് ബോക്സിങ്ങിൽ മത്സരിക്കാനാവില്ല എന്നതിനാൽ ഇതു മേരിയുടെ അവസാന ഒളിംപിക്സ്. 2024 പാരിസ് ഒളിംപിക്സ് ആവുമ്പോഴേക്കും മേരി 41 വയസ്സ് പിന്നിടും. എന്നാൽ ഒളിംപിക്സിൽ നിന്നു മടങ്ങിയെങ്കിലും ബോക്സിങ്ങിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് മേരി കോം പറഞ്ഞു.

mary-kom-family-1248
മേരി കോമും ഭർത്താവ് ഒൺലറും മക്കളായ മെറിലിൻ, പ്രിൻസ് ചുംഗ്‌താഗ്‌ലെൻ, ഖുപ്നെയ്‌വർ, റെചുംഗ്‌വർ എന്നിവർക്കൊപ്പം.

2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവായ   മേരി കോമും 2016 റിയോ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവായ വലൻസിയയും ഏറ്റുമുട്ടിയപ്പോൾ റിങ്ങിൽ കണ്ടത് ഇഞ്ചോടിഞ്ഞു പോരാട്ടം. ആദ്യറൗണ്ടിൽ മേരി നിലയുറപ്പിക്കാൻ സമയമെടുത്തതാണ് വലൻസിയയ്ക്കു നേട്ടമായത്. ആക്രമിച്ചു കയറിയ വലൻസിയയുടെ പഞ്ചുകൾ കൂടുതൽ കൃത്യതയുള്ളതായിരുന്നു. അഞ്ചിൽ 4 വിധികർത്താക്കളും കൊളംബിയൻ താരത്തിന് അനുകൂലമായി വിധിയെഴുതി. 2–ാം റൗണ്ടിൽ മേരി താളത്തിലായതോടെ വലൻസിയ ബാക്ക്ഫൂട്ടിലായി. മേരിയുടെ വലംകൈ ഹുക്കുകൾ വലൻസിയയെ വിഷമിപ്പിച്ചു. 

എന്നാൽ മികച്ച രീതിയിൽ അവർ പ്രതിരോധിച്ചു നിന്നതോടെ 5 വിധികർത്താക്കളിൽ 3 പേർ മാത്രമാണ് മേരിക്ക് അനുകൂലമായി വിധിയെഴുതിയത്. മത്സരം ജയിക്കണമെങ്കിൽ 3–ാം റൗണ്ടിൽ 4–1 ജയമെങ്കിലും അനിവാര്യമായിരിക്കെ മേരി ആക്രമിച്ചു പൊരുതിയെങ്കിലും വീണ്ടും 3–2ന്റെ ആനുകൂല്യം മാത്രം. അതോടെ അന്തിമഫലം വലൻസിയയ്ക്ക് അനുകൂലം!

അമ്മമാരുടെ പോരാട്ടം!

ഒളിംപിക്സിലെ ബോക്സിങ് റിങ്് ഇന്നലെ കണ്ടത് അമ്മമാരുടെ പോരാട്ടം. മുപ്പത്തിയെട്ടുകാരിയായ മേരിക്കും ഭർത്താവ് ഒൺലറിനും 3 ആൺമക്കളും ഒരു മകളുമുണ്ട്. മകൾ മെറിലിനെ 2018ൽ ഇരുവരും ദത്തെടുത്തതാണ്. മുപ്പത്തിരണ്ടുകാരിയായ വലൻസിയയ്ക്കും ഒരു മകനുണ്ട്. മേരി ഇന്ത്യയ്ക്കെന്ന പോലെ കൊളംബിയയുടെ ഇതിഹാസതാരമാണ് വലൻസിയ. കൊളംബിയയ്ക്കു വേണ്ടി ഒളിംപിക്സിൽ ആദ്യമായി മത്സരിച്ച വനിതാ ബോക്സർ കൂടിയാണ് വലൻസിയ. രാജ്യത്തിനു വേണ്ടി ആദ്യമായി മെഡൽ നേടിയ വനിതാ ബോക്സറും വലൻസിയ തന്നെ.

അസോസിയേഷൻ ഇല്ലാതെ മത്സരം!

സാമ്പത്തിക ക്രമക്കേടുമൂലം രാജ്യാന്തര ബോക്സിങ് അസോസിയേഷൻ വിലക്കിലായതിനാൽ ഒളിംപിക് സമിതി ഏർപ്പെടുത്തിയ ടാസ്ക് ഫോഴ്സ് ആണ് ടോക്കിയോയിൽ ബോക്സിങ് മത്സരങ്ങൾ നടത്തുന്നത്. മേരി കോമും ഇതിന്റെ വിദഗ്ധസമിതിയിൽ അംഗമാണ്. എന്നാൽ മത്സരത്തിനു ശേഷം മേരി കോം ടാസ്ക് ഫോഴ്സിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ഒളിംപിക് ബോക്സിങ്ങിൽ ജഡ്ജുമാരുടെ വിധിക്കെതിരെ റിവ്യൂ നൽകാൻ അവസരമില്ലാത്തത് ദൗർഭാഗ്യകരമാണെന്നും മേരി പറഞ്ഞു.

English Summary: Mary Kom Slams IOC Boxing Task Force After Tokyo Olympics Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com