ADVERTISEMENT

രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം കായിക മല്‍സരങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഒളിംപിക്‌സുമെന്ന് ചരിത്രം പറയുന്നു. ടോക്കിയോ 2020 ഒളിംപിക്‌സിന്റെ ദൗത്യവും അത് തന്നെയാണ്. മഹാമാരിയില്‍ പെട്ടുഴറുന്ന, അരക്ഷിത്വം നിറഞ്ഞ ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ ഒളിംപിക്‌സ് മുന്നോട്ടു വെക്കുന്ന അതിജീവനത്തിന്റെ സന്ദേശം ഏറ്റവും മഹത്തരമെന്ന് പറയാം. ലോകത്തിന്റെ അഞ്ചു വന്‍കരകളെ പ്രതിഫലിപ്പിച്ചു കൊണ്ട് അന്യോന്യം ഉള്‍ച്ചേര്‍ന്ന അഞ്ചു ഒളിംപിക് വളയങ്ങള്‍ ഈ പ്രതിസന്ധിയുടെ കാലത്ത് പരസ്പരമുള്ള ചേര്‍ത്തു പിടിക്കലിന്റെ ഏറ്റവും ഉദാത്തമായ ഭാവമായി കാണാനാകും.

ഐക്യ രാഷ്ട്ര സഭയുടെ ട്രൂസ് റെസല്യൂഷന്‍ (യുദ്ധ രഹിത പ്രമേയം) നിലവില്‍ വന്ന ശേഷം ജൂലൈ 17ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച് 1945ല്‍ ബോംബ് വര്‍ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ യുദ്ധ സ്മാരക കുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ച ശേഷം, ഒളിംപിക്‌സ് ഗെയിമുകളും കായിക ഇനങ്ങളും സമാധാനം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മുഴുവന്‍ യുഎന്‍ അംഗ രാഷ്ട്രങ്ങളുടെയും പൊതുസമ്മത പ്രകാരമാണ് യുദ്ധ രഹിത പ്രമേയം നിലവില്‍ വന്നിട്ടുള്ളത്.

കുറ്റകൃത്യപരമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും ഒളിംപിക് ഗെയിമുകളുടെ സമാധാനപരമായ സംഘാടനം ഉറപ്പു വരുത്താനും ഇത് ആഹ്വാനം ചെയ്യുന്നു. 3000 വര്‍ഷത്തെ പാരമ്പര്യമുള്ള അതിപുരാതനമായ ഈ ഒളിംപിക് ഗെയിമുകള്‍ സമാധാനത്തിനുളള സംഭാവനകളെ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 

∙ 'യുണൈറ്റഡ് ബൈ ഇമോഷന്‍' 

ടോക്കിയോ 2020 ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും മോട്ടോ 'യുണൈറ്റഡ് ബൈ ഇമോഷന്‍' എന്നതാണ്. വര്‍ത്തമാന കാലഘട്ടത്തിന്റെ ഏറ്റവും മികച്ച  സന്ദേശം കൂടിയാണിത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയും അത്യധികം വാശിയോടെയും വിവിധ രാജ്യങ്ങള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍, സ്‌നേഹത്തിന്റെ കൈകള്‍ പരസ്പരം കോര്‍ക്കുകയും ചെയ്യുന്നുവെന്നിടത്താണ് ഒളിംപിക്‌സ് കേവലമൊരു കായിക മാമാങ്കം എന്നതിനപ്പുറമുള്ള ഐഡന്റിറ്റി നേടുന്നത്. 

tokyo-olympics
ടോക്കിയോയിൽ നിന്നുള്ള കാഴ്‌ച.

കോവിഡ് ഉയര്‍ത്തിയ അത്യന്തം പ്രശ്‌നസങ്കുലമായ ഈ ഘട്ടത്തിലും ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സ് 2020ല്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് പങ്കെടുക്കാനാകുന്നതില്‍ നമുക്കെല്ലാം അഭിമാനമുണ്ട്. 2020ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്‌സ് 2021ലേക്ക് മാറ്റി വച്ചതായിരുന്നു. ഈ സമയത്താണ് നടക്കുന്നതെങ്കിലും, ടോക്കിയോ 2020 എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 32-ാമത് ഒളിംപ്യാഡ് ആയാണ് ഇത് അറിയപ്പെടുന്നത്. കോവിഡ് ആശങ്ക ജപ്പാനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ അവിടെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

∙ ഉയര്‍ന്ന സുരക്ഷ

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിംപിക്‌സ് ഏറ്റവും ഉയര്‍ന്ന സുരക്ഷയിലാണ് ടോക്കിയോയില്‍ സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെയോ ഒരുവേള അതിനെക്കാള്‍ വിപുലമായോ ആണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പാരാലിംപിക്‌സും ഏറ്റവും മികച്ചതായിരിക്കും. മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ ടോക്കിയോ സിറ്റി ഏറ്റവും മികച്ച നടപടികളും യത്‌നങ്ങളും സ്വീകരിച്ചു കൊണ്ടാണ് ഈ ലോക കായിക മഹാ മേളയെ വരവേല്‍ക്കുന്നത്. ഈ ലോക കായിക മേളക്കിടക്കും കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്നുണ്ടെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നമുക്കും അതിന്റെ പ്രയാസങ്ങളുണ്ട്.

tokyo-olympic-venue
ടോക്കിയോയിലെ ഒളിമ്പിക്‌സ് വേദി.

എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തെ ധൈര്യപൂര്‍വം മറികടക്കുന്നുവെന്നതാണ് കാര്യം. കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം ഒളിംപിക്‌സ് പോലുള്ള സ്വപ്ന തുല്യമായ ഒരാഗോള വേദിയില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നത് ആയുഷ്‌കാലത്തെ അസുലഭ ഭാഗ്യമാണ്. അങ്ങനെയാണ് നമുക്ക് അതിനെ കാണാന്‍ സാധിക്കുക. 

കോവിഡ്19 മഹാമാരി മൂലം കാണികള്‍ ഇല്ലാതെ നടത്തപ്പെടുന്ന ആദ്യ ഒളിംപിക്‌സാണ് ഇത്തവണത്തേത് എന്ന പ്രത്യേകയുണ്ട്. 1964ന് ശേഷം ഇത് രണ്ടാം തവണയാണ് ജപ്പാനില്‍ ഒളിംപിക്‌സ് എത്തുന്നത്. 33 സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍, 339 ഇവന്റുകള്‍ 42 വേദികളിലായി നടക്കുന്നത്. 206 രാജ്യങ്ങളില്‍ നിന്നുള്ള 11,091 അത്‌ലറ്റുകളാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. 

∙ കേരളത്തിന്റെ പങ്കാളിത്തം 

കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ്. മൂന്നു മലയാളി കോച്ചുകള്‍, ഏഴ് അത്‌ലറ്റിക്‌സ് താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് ഇത്തവണ പങ്കെടുക്കുന്ന കായിക താരങ്ങളില്‍ ആറും അത്‌ലറ്റിക്‌സില്‍ നിന്നാണ് എന്നത് കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും വലിയ ആഹ്‌ളാദമാണ് പകര്‍ന്നിട്ടുള്ളത്. 

muhammed-anas
മുഹമ്മദ് അനസ്.

വനിതാ പ്രാതിനിധ്യം ഇല്ലാതെയാണ് ഒരു ഒളിംപിക്‌സ് കേരളത്തിന്റെ ചരിത്രത്തിലുണ്ടാകുന്നത് എന്നത് വിഷമമുണ്ടാക്കിയ കാര്യവുമാണ്. ജിസ്‌ന മാത്യു, വിസ്മയ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നില്ലെങ്കിലും മഹാമാരിയുടെ സാഹചര്യമുണ്ടാക്കിയ ചില പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് ക്വാളിഫൈ ചെയ്യാനായില്ല. മഹാമാരി സാഹചര്യം മൂലം ട്രെയിനിംഗ് ക്യാമ്പുകള്‍ 18 മാസമായി ശരിയായ വിധത്തില്‍ നടത്താന്‍ കഴിഞ്ഞില്ല.

എന്നിരുന്നാലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെയും കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്റെയും പരിപൂര്‍ണ സഹകരണത്തില്‍ നാഷനല്‍സിന്റെയും ജൂനിയേഴ്‌സിന്റെയും സെലക്ഷന്‍ ഡ്രൈവുകള്‍ കേരള സര്‍ക്കാര്‍ അനുമതിയോടെ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു. 

∙ കോവിഡ് മൂലമുള്ള മാനസികാഘാതം 

ഈ മഹാമാരി സാഹചര്യത്തിലും മലപ്പുറം ജില്ലയില്‍ മൂന്നു ചാമ്പ്യന്‍ഷിപ്പുകളും (ജൂനിയര്‍, സീനിയര്‍, യൂത്ത്) രണ്ടു സെലക്ഷന്‍ ട്രയല്‍സും (ജൂനിയര്‍, സീനിയര്‍) നടത്തിയത് കുട്ടികളില്‍ വലിയ ആവേശമാണുണ്ടാക്കിയത്. കോവിഡ് മൂലമുള്ള മാനസികാഘാതം മിക്ക കുട്ടികളും അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 58 ശതമാനം കുട്ടികളിലും കോവിഡാനന്തര മാനസികാഘാതമുണ്ട്. ഈ ചുറ്റുപാടിലാണ്, അത്‌ലറ്റിക്‌സിന് പ്രാധാന്യം നല്‍കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതെന്നത് ചെറിയ കാര്യമല്ല.

athletics-kerala

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല കണ്ടിജന്റ്‌സ് അത്‌ലറ്റുകളെ സംഭാവന ചെയ്യാന്‍ നമുക്ക് സാധിച്ചു. കൂടുതല്‍ ഒളിംപ്യന്മാരെ വാര്‍ത്തെടുക്കാന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനുളള പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി അസോസിയേഷന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. 

ഈ ഒളിംപിക്‌സില്‍ 67 പുരുഷന്മാരും 53 വനിതകളുമടക്കം ഇന്ത്യ 120 കായിക താരങ്ങളെയാണ് അയച്ചത്. കേരളത്തില്‍ നിന്നുള്ള എട്ടു കായിക താരങ്ങള്‍ ഇവരാണ്: അത്‌ലറ്റിക്‌സില്‍ കെ.ടി ഇര്‍ഫാന്‍, മുരളി ശ്രീശങ്കര്‍, ജാബിര്‍ എം.പി, മുഹമ്മദ് അനസ്, നോഹ് നിര്‍മല്‍ ടോം, അലക്‌സ് അന്തോണി; ഹോക്കിയില്‍ പി.ആര്‍ ശ്രീജേഷ്; സ്വിമ്മിംഗില്‍ സാജന്‍ പ്രകാശ്. കേരളത്തിന്റെയും ഇന്ത്യയുടെയും കായിക ചരിത്രത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ ഏറ്റവുമധികമുണ്ടായിട്ടുള്ളത് അത്‌ലറ്റിക്‌സില്‍ നിന്നാണെന്ന് കാണാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ 18 അര്‍ജുന അവാര്‍ഡ് ജേതാക്കളുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എടുത്താല്‍ അതില്‍ 90 ശതമാനവും അത്‌ലറ്റുകളും ഒളിംപ്യന്മാരുമാണെന്ന് കാണാനാകും. കൂടുതല്‍ ഒളിംപ്യന്മാരെ സൃഷ്ടിക്കാനും വലിയ അളവില്‍ മെഡലുകള്‍ നേടാനുമുള്ള കഠിന പരിശ്രമത്തിലാണ് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍. അത്തരം പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്. 

∙ പദ്ധതികളും ലക്ഷ്യങ്ങളും 

കേരളത്തിലെ 14 ജില്ലകളിലും വളരെ വ്യവസ്ഥാപിതമായ കമ്മിറ്റികളും ടെക്‌നിക്കല്‍ പ്രൊഫഷനലുകളും ഒഫീഷ്യല്‍സും അടങ്ങിയ പ്രവര്‍ത്തന ശൃംഖലയാണ് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റേത്. ടെക്‌നിക്കല്‍ ഒഫീഷ്യല്‍സും സംഘാടകരും അടങ്ങിയതാണ് ജില്ലാ കമ്മിറ്റികള്‍. സംസ്ഥാന ഘടകത്തിലേക്ക് ജില്ലയുടെ പ്രതിനിധികളുണ്ട്. പതിനായിരത്തോളം പ്രൊഫഷനലുകളുള്ള ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കൂട്ടായ്മയാണിത്. 

കോച്ചുമാര്‍, ടെക്‌നിക്കല്‍ ഒഫീഷ്യല്‍സ്, കായിക അധ്യാപകര്‍ എന്നിവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരം ഇതു വരെയും നല്‍കിയിട്ടില്ല. ഇനി അങ്ങനെ ചെയ്യും. എല്ലാ കോച്ചുമാരെയും അധ്യാപകരെയും അംഗീകരിക്കാന്‍ പോവുകയാണ്. അത് അവര്‍ക്ക് വലിയ ആവേശവും താല്‍പര്യവും ജനിപ്പിക്കും. കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ മല്‍സരത്തില്‍ പങ്കെടുക്കുന്നത് അത്ര ഉചിതമല്ല. അവരിലെ അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കാന്‍ ഒരു പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കും. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അതിന് നേതൃപരമായ പങ്കു വഹിക്കും. എന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്.

kerala-athletics
ചിത്രം: മനോരമ

കായിക പരിശീലനങ്ങള്‍, സംസ്ഥാന-ദേശീയ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍, കിറ്റുകള്‍ തുടങ്ങിയവ അസോസിയേഷന്‍ നിലവില്‍ ഒരുക്കിക്കൊടുക്കാറുണ്ട്. കേരളത്തിലെ പതിനായിരത്തിലധികം പേര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാറുണ്ട്. ഈ ഒളിംപിക്‌സില്‍ തന്നെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേരള താരങ്ങള്‍ക്ക് സാധിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളും പരിശീലനങ്ങളും പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് നിര്‍വഹിച്ചു കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ എത്തുന്ന ഒളിംപിക്‌സില്‍ (2024) ചുരുങ്ങിയത് കേരളത്തില്‍ നിന്ന് 5 മെഡലുകളെങ്കിലും നേടണമെന്നാണ് ആഗ്രഹിക്കുന്നത്. 

∙ അത്‌ലറ്റിക്‌സ് അക്കാദമി 

കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അത്‌ലറ്റിക്‌സ് അക്കാദമി ബൃഹത്തായ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്വന്തമായി മന്ത്രാലയമുള്ളതിനാല്‍ തന്നെ, രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ അനേകം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കും അക്കാദമി. അത്‌ലറ്റിക്‌സില്‍ തമിഴ്‌നാടും ഹരിയാനയും പൊതുവെ മുന്നിലാണ്. നാം പണ്ട് മുന്നിലായിരുന്നു.

മോശമല്ലെങ്കിലും കേരളം കുറച്ചു കാര്യങ്ങളില്‍ ഇപ്പോള്‍ പിന്നിലാണ് നില്‍ക്കുന്നത്. ജെംസ്, സ്പ്രിന്റ് ഇവന്റ് എന്നിവ ഒരുകാലത്ത് കേരളത്തിന്റെ കുത്തകയായിരുന്നു. ഇനി കേരളത്തെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അതിനായി പൈലറ്റ് മീറ്റിംഗുകള്‍ ചേരും. വിവിധ കാറ്റഗറികളില്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തും. 

മറ്റു സംസ്ഥാനങ്ങളിലുള്ളത്ര സൗകര്യങ്ങള്‍ കേരളത്തില്‍ ഇന്നും ഇല്ലെന്നത് പരമാര്‍ത്ഥമാണ്. അതിനാല്‍, അസൗകര്യങ്ങള്‍ക്ക് നടുവിലാണ് നമ്മുടെ കുട്ടികള്‍ പരിശീലനം നടത്തുന്നത്. അതിന് കാതലായ മാറ്റം വരുത്തണം. അത്‌ലറ്റിക്‌സ് അക്കാദമി മുഖേന ഈ പോരായ്മകളെല്ലാം പരിഹരിക്കാന്‍ കഴിയും. സര്‍ക്കാര്‍ ഫണ്ടിനു പുറമെ, കോര്‍പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ടുകളും അഭ്യുദയ കാംക്ഷികളുടെ സഹായങ്ങളും മറ്റും വിനിയോഗിക്കാന്‍ സാധിക്കും. ഈ കുട്ടികള്‍ക്ക് ഒരു കൊല്ലത്തെ വര്‍ക് ഷെഡ്യൂള്‍ നല്‍കും. ഔട്‌സ്റ്റാന്റിംഗ് പെര്‍ഫോമന്‍സുള്ളവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കണ്ടെത്തി അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിക്കും. ലോക തലത്തില്‍ മല്‍സരിക്കാനാകുന്ന നിലയിലേക്ക് ഈ കുട്ടികളെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. 

∙ കിഡ്‌സ് അത്‌ലറ്റിക്‌സ് 

2024ലെ ഒളിംപിക്‌സില്‍ മിനിമം 5 കുട്ടികള്‍ക്കെങ്കിലും മെഡലുകള്‍ കിട്ടണമെന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും. സ്‌കൂള്‍ തല കരിക്കുലത്തില്‍ സ്‌പോര്‍ട്‌സിന്, വിശേഷിച്ചും അത്‌ലറ്റിക്‌സിന് പ്രാമുഖ്യം ലഭിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്. ഈ ലക്ഷ്യാര്‍ത്ഥം സര്‍ക്കാറുമായി ചര്‍ച്ച നടത്തും. കിഡ്‌സ് അത്‌ലറ്റിക്‌സ് അതിന്റെ ഭാഗമായുള്ളതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കായിക മേഖലയെ ഫലപ്രദമാക്കാന്‍ അത്‌ലെറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ)യുടെ വിവിധ പദ്ധതികള്‍ കേരളത്തിലും കൊണ്ടു വരും.

anvar-ameen-pp
ലേഖകൻ ഡോ. അൻവർ അമീൻ ചേലാട്ട്

വിദ്യാലയങ്ങളില്‍ ചെറിയ തുകയില്‍ എക്യുമെന്റുകള്‍ സ്ഥാപിക്കും. നാലു വര്‍ഷത്തെ പരിശ്രമത്തിലാണ് ഓരോ സ്‌കൂളിലും ഇവ സ്ഥാപിക്കുക. ഫൈബറും റബറും ചേര്‍ന്ന് നിര്‍മിക്കപ്പെട്ട എക്യുപ്‌മെന്റുകള്‍ മുഖേന കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വികസിപ്പിക്കാനാകും. 7, 8 ക്‌ളാസ്സുകളില്‍ ഫുട്‌ബോളും അത്‌ലറ്റിക്‌സും നന്നായി പ്രോല്‍സാഹിപ്പിക്കും. ഡ്രില്‍ ക്‌ളാസുകള്‍ വര്‍ധിപ്പിക്കും. 

കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വലിയ നേട്ടങ്ങള്‍ക്കാണിപ്പോള്‍ ശ്രമിക്കുന്നത്. അതിലെ പ്രധാന ഭാഗമാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്. ആരും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ ശ്രദ്ധ കൊടുക്കണമെന്നും അതിനനുസൃതമായ മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന്റെ കായിക മേഖലയെ പരമാവധി പുഷ്ടിപ്പെടുത്തണമെന്നും അത്‌ലറ്റിക്‌സ് അസോസിയേഷന് അതിയായ ആഗ്രഹമുണ്ട്. അതിന് കായിക മേഖലയെ സ്‌നേഹിക്കുന്നവരുടെ അളവറ്റ പിന്തുണ ആവശ്യമുണ്ട്.

(കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് ലേഖകൻ)

English Summary: As World Welcomes Olympics, Kerala Plans to Win Medals by Boosting Training Facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com